ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സ് ഇംപാക്ട് പ്ലെയറാക്കി. വരും മത്സരങ്ങളില്‍ രോഹിത് ശര്‍മയേയും ഇതേ റോളില്‍ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. 

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടി20 ലോകകപ്പ് ജേതാവായ നായകന്‍ സൂര്യകുമാര്‍ യാദവിനെ ഇംപാക്ട് പ്ലെയറായാണ് മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുന്‍ നായകന്‍ രോഹിത് ശര്‍മ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു. കഴിഞ്ഞ സീസണില്‍ രോഹിത്തായിരുന്നു ഇംപാക്ട് പ്ലെയര്‍. ഈ സീസണില്‍ തന്നെ ഇംപാക്ട് പ്ലെയറാക്കരുതെന്നും മുഴുവന്‍ സമയം കളിപ്പിക്കണമെന്നും രോഹിത് നേരത്തെ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തവണ സൂര്യയെ മുഴുവന്‍ സമയം കളിപ്പിക്കാത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ വരും മത്സരങ്ങളില്‍ രോഹിത്തിനേയും ഇംപാക്ട് പ്ലെയറാക്കുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. സീനിയര്‍ താരങ്ങളായ സൂര്യയേയും രോഹിത്തിനേയും മാറ്റി കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

അതേസമയം, മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 221 റണ്‍സ് വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വച്ചത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് അജിന്‍ക്യ രഹാനെ (40 പന്തില്‍ 67), അംഗ്ക്രിഷ് രഘുവന്‍ഷി (29 പന്തില്‍ 51) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഇതില്‍ മൂന്നും ഷാര്‍ദുല്‍ താക്കൂറാണ് നേടിയത്. മികച്ച തുടക്കമാണ് രഹാനെ - അലന്‍ സഖ്യം കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇരുവരും 69 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

എന്നാല്‍ ആറാം ഓവറില്‍ അലന്‍ പുറത്തായി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. വൈകാതെ രഹാനെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനൊപ്പം 40 റണ്‍സ് ചേര്‍ക്കാനും രഹാനെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 18 റണ്‍സെടുത്ത് ഗ്രീന്‍ മടങ്ങി. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രഹാനെയും. രഘുവന്‍ഷിക്കൊപ്പം 36 റണ്‍സ് ചേര്‍ത്ത രഹാനെ അഞ്ച് സിക്‌സും മൂന്ന് ഫോറും നേടിയിരുന്നു. പിന്നീട് രഘുവന്‍ഷി - റിങ്കു സിംഗ് കൂട്ടിചേര്‍ത്ത 60 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

രഘുവന്‍ഷി 19-ാം ഓവറില്‍ വീണു. 29 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടിയിരുന്നു. 21 പന്തില്‍ 33 റണ്‍സെടുത്ത റിങ്കു, രമണ്‍ദീപ് സിംഗിനൊപ്പം (4) പുറത്താവാതെ നിന്നു. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്താണ് ഷാര്‍ദുല്‍ മൂന്ന് പേരെ പുറത്താക്കിയത്. ഹാര്‍ദിക് മൂന്ന് ഓവറില്‍ 39 റണ്‍സ് നല്‍കി. ജസ്പ്രിത് ബുമ്ര നാല് ഓവറില്‍ 35 റണ്‍സ് വിട്ടുനല്‍കി.

YouTube video player