പിന്നില്‍ ആരെങ്കിലും ബാക്ക് അപ്പ് ചെയ്യുന്നുണ്ടോ എന്നുപോലും നോക്കാതെയാണ് കുല്‍ദീപ് തനിക്കുനേരെ വന്ന ത്രോ ഒഴിവാക്കിവിട്ടത്.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെയും വിരാട് കോലിയുടെയും നാക്കിന്‍റെ ചൂടറിഞ്ഞ് കുല്‍ദീപ് യാദവ്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ 32-ാം ഓവറില്‍ കുല്‍ദീപ് പന്തെറിയുമ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കുല്‍ദീപ് യാദവിന്‍റെ പന്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച് സ്റ്റീവ് സ്മിത്ത് അനായസ സിംഗിളെടുത്തു. സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന വിരാട് കോലി പന്തെടുത്ത് ബൗളിംഗ് എന്‍ഡിൽ കുൽദീപിന് തന്നെ എറിഞ്ഞുകൊടുത്തെങ്കിലും അനായാസം പിടിക്കാമായിരുന്ന ത്രോ ആയിട്ടും ആ ത്രോ കലക്ട് ചെയ്യാനോ ഒന്ന് തടഞ്ഞിടാനോ പോലും ശ്രമിക്കാതെ കുല്‍ദീപ് അത് നേരെ ബാക്ക് അപ്പ് ചെയ്തിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേര്‍ക്ക് ഒഴിവാക്കി വിട്ടു. ഇതോടെയാണ് കോലിയും രോഹിത്തും ഒരേസയമയം കുല്‍ദീപിനോട് ചൂടായത്. പന്ത് പിടിക്കാൻ പോലും ശ്രമിക്കാതിരുന്ന കുല്‍ദീപിന്‍റെ മനോഭാവവമാണ് ഇരുവരെയും ചൊടിപ്പിച്ചത്.
ഓസ്ട്രേലിയയെ 300 കടത്തിയില്ലെന്നത് ആശ്വാസം, പക്ഷെ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി
പിന്നില്‍ ആരെങ്കിലും ബാക്ക് അപ്പ് ചെയ്യുന്നുണ്ടോ എന്നുപോലും നോക്കാതെയാണ് കുല്‍ദീപ് തനിക്കുനേരെ വന്ന ത്രോ ഒഴിവാക്കിവിട്ടത്. ഇതോടെ ബൗണ്ടറി ലൈനില്‍ നിന്ന കോലി കുല്‍ദീപിനെ ഉറക്കെ ചീത്തവിളിക്കുകയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ രോഷത്തോടെ പ്രതികരിക്കുയുമായിരുന്നു.
മത്സരത്തില്‍ എട്ടോവര്‍ പന്തെറിഞ്ഞ കുല്‍ദീപിന് വിക്കറ്റൊന്നും നേടാനായില്ല. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും വിക്കറ്റെടുത്തപ്പോഴും അക്സറിന് തിളങ്ങാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. സ്മിത്ത് പുറത്തായശേഷം മധ്യനിര തകര്‍ന്നെങ്കിലും 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
