നന്ദി സച്ചിന്‍, കായിക ഓസ്കറും ഇന്ത്യയിലെത്തിച്ചതിന്
2003ല്‍ ഫൈനലിലും 1996ല്‍ സെമിയിലും ഇന്ത്യ ഇടറി വീണു. ഒടുവില്‍ 2011ൽ ധോണിയുടെ സിക്സര്‍ വാങ്കഡേയിലെ ഗ്യാലറിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ക്രിക്കറ്റ് ദൈവത്തിനൊപ്പം രാജ്യം കണ്ട സ്വപ്നം സഫലമായി.
ലോക ക്രിക്കറ്റിന്‍റെ സമസ്ത മേഖലകള്‍ വെട്ടിപ്പിടിക്കുമ്പോഴും ഏകദിന ലോകകപ്പെന്നെ സ്വപ്നം സച്ചിനെ തേടിയെത്താന്‍ ഇന്ത്യയും സച്ചിനും ക്രിക്കറ്റ് ലോകവും കാത്തിരുന്നത് 22 വര്‍ഷങ്ങള്‍. അത്രയും കാലത്തെ സന്തോഷം ഒരുമിച്ച് അണപൊട്ടി ഒഴികുയപ്പോള്‍ ലോറസ് പുരസ്കാര സമിതിക്ക് മുന്നില്‍ മറ്റ് തെരഞ്ഞെടുപ്പകളൊന്നുമുണ്ടായില്ലെന്നതാണ് സത്യം.
2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ശേഷം സഹതാരങ്ങള്‍ ആ കുറിയ മനുഷ്യനെ തോളിലേറ്റി മുംബൈ വാങ്കഡേ സ്റ്റേഡിയം വലം വെച്ചപ്പോള്‍ ക്രിക്കറ്റ് ലോക കായിക രംഗത്തിന് നല്‍കിയ വൈകാരിക മുഹൂര്‍ത്തം കഴിഞ്ഞ 20 വര്‍ഷത്തിനിടിയെയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തമായി മാറി. സച്ചിന്‍ ലോകചാംപ്യനായി കാണാന്‍ രണ്ട് പതിറ്റാണ്ടിലധികമാണ് ഇന്ത്യ കാത്തിരുന്നത്. വാങ്കഡേയിലെ ചരിത്രനിമിഷത്തെ ലോകം ആദരിക്കുമ്പോള്‍, അത് ഇന്ത്യക്ക് തന്നെയുളള അംഗീകാരമായി മാറുകയാണ്.
ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറാണ് സച്ചിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും സച്ചിന്‍റെ സമകാലീനനുമായ സ്റ്റീവ് വോ സച്ചിന് പുരസ്കാരം സമ്മാനിച്ചു. 1996ലെയും 2003ലെയും ലോകകപ്പിൽ സച്ചിന്‍ ടോപ് സ്കോറര്‍ ആയെങ്കിലും കപ്പില്‍ തൊടാന്‍ ആയില്ല. 2003ല്‍ ഫൈനലിലും 1996ല്‍ സെമിയിലും ഇന്ത്യ ഇടറി വീണു.
ഒടുവില്‍ 2011ൽ ധോണിയുടെ സിക്സര്‍ വാംഖഡേയിലെ ഗ്യാലറിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ക്രിക്കറ്റ് ദൈവത്തിനൊപ്പം രാജ്യം കണ്ട സ്വപ്നം സഫലമായി. ഇന്ത്യന്‍ താരങ്ങളിലെ റണ്‍ വേട്ടക്കാരനും അന്ന് സച്ചിനായിരുന്നു. സച്ചിനായി ലോകകപ്പ് നേടുമെന്ന് ശപഥം ചെയ്ത് ടൂര്‍ണമെന്‍റിനിറങ്ങിയ യുവ്‍രാജിനെ ആലിംഗനം ചെയ്ത് വിതുമ്പിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആദ്യമായാണ് ക്രിക്കറ്റ് ലോകത്ത് ഇത്രയും വൈകാരികനാകുന്നത്.
അങ്ങനെയാണ് യുവതാരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയും വര്‍ഷം ചുമലിലേറ്റിയ ഇതിഹാസതാരത്തിന് കളിച്ചുവളര്‍ന്ന വാംഖഡേയിൽ സഹതാരങ്ങള്‍ തോളിലേറ്റി വലംവെച്ച് ആദരം നല്‍കിയത്. കണ്ണിമ ചിമ്മാതെ മനം നിറഞ്ഞ് കണ്ടു ഇന്ത്യയൊന്നാകെ ആ കാഴ്ചകള്‍. രണ്ട് ദശകത്തിനിടെ ഇതിലും മികച്ച നിമിഷം കായികലോകത്ത് പിറന്നിട്ടില്ലെന്ന് ലോകവും ഇപ്പോള്‍ സമ്മതിക്കുന്നു. നന്ദി സച്ചിന്‍, കായിക ഓസ്കറിനെയും നമ്മുടെ മണ്ണിലേക്ക് എത്തിച്ചതിന്.