ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റ്‌ മത്സരത്തിലായിരുന്നു മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സെഞ്ച്വറി വേട്ടക്ക്‌ തുടക്കമിട്ടത്‌. മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ട്രഫോര്‍ഡില്‍ പുറത്താകാതെ സച്ചിന്‍ 119 റണ്‍സെടുത്തു. അന്ന്‌ സച്ചിന്‌ പ്രായം 17 വയസ്സും 112 ദിവസവും മാത്രം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോല്‍വി മുഖാമുഖം കണ്ട നിമിഷത്തിലായിരുന്നു സച്ചിന്‍ രക്ഷകനായി മാറിയത്‌.

ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഓഗസ്‌റ്റ്‌ 14 എന്ന തീയതിക്ക്‌ ചുറ്റിലും ഒരു സുവര്‍ണശോഭ കാണാം. 36 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ആ ദിവസത്തിന്‌ ചരിത്രപരമായ പ്രാധാന്യം കൈവന്നത്‌. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറി നേടി, ബാറ്റ്‌ ആകാശത്തിലേക്ക്‌ ഉയര്‍ത്തി പ്രാര്‍ഥനയോടെ തന്റെ ഗുരുക്കന്‍മാരെ സ്‌മരിച്ച ദിവസം - 1990 ഓഗസ്‌റ്റ്‌ 14!

ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റ്‌ മത്സരത്തിലായിരുന്നു മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സെഞ്ച്വറി വേട്ടക്ക്‌ തുടക്കമിട്ടത്‌. മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ട്രഫോര്‍ഡില്‍ പുറത്താകാതെ സച്ചിന്‍ 119 റണ്‍സെടുത്തു. അന്ന്‌ സച്ചിന്‌ പ്രായം 17 വയസ്സും 112 ദിവസവും മാത്രം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോല്‍വി മുഖാമുഖം കണ്ട നിമിഷത്തിലായിരുന്നു സച്ചിന്‍ രക്ഷകനായി മാറിയത്‌.

ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ 408 റണ്‍സ്‌ എന്ന വലിയ ലക്ഷ്യത്തിലേക്ക്‌ നീങ്ങുമ്പോള്‍ ഇന്ത്യ തകര്‍ച്ച നേരിട്ടു. ആറ്‌ വിക്കറ്റിന്‌ 183 റണ്‍സ്‌ എന്ന ഘട്ടത്തില്‍, ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നിരുന്നു. എന്നാല്‍, ക്രീസിലുള്ള പതിനേഴുകാരന്‍ ക്രിക്കറ്റ്‌ ലോകം കീഴടക്കാന്‍ പോകുന്ന ഇതിഹാസമാണെന്ന്‌ ആ ക്യാമ്പിലുള്ളവര്‍ കരുതിക്കാണില്ല. മനോജ്‌ പ്രഭാകറിനൊപ്പം ചേര്‍ന്ന്‌ സച്ചിന്‍ കളിച്ച ഇന്നിംഗ്‌സ്‌ ഇന്ത്യയെ തോല്‍വിയില്‍ നിന്ന്‌ രക്ഷിച്ചു.

ഏകദിന ഫോര്‍മാറ്റില്‍ സച്ചിന്‍ ആദ്യ സെഞ്ച്വറി നേടുന്നത്‌ പിന്നെയും നാല്‌ വര്‍ഷം കഴിഞ്ഞിട്ടാണ്‌ - 1994 സെപ്‌തംബര്‍ ഒമ്പതിന്‌.സിംഗര്‍ വേള്‍ഡ്‌ സീരീസില്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ആ സെഞ്ച്വറി (110 റണ്‍സ്‌). കരിയറിലെ 79താമത്തെ ഏകദിന മത്സരത്തിലാണ്‌ സച്ചിന്‍ ആദ്യ സെഞ്ച്വറി നേടിയത്‌. ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ 130 പന്തുകളില്‍ അടിച്ചുകൂട്ടിയ റണ്‍സ്‌ ഇന്ത്യക്ക്‌ ജയമൊരുക്കി. സച്ചിന്‍ മാന്‍ ഓഫ ദ മാച്ചാവുകയും ചെയ്‌തു.

ടെസ്‌റ്റില്‍ 51 സെഞ്ച്വറികളും ഏകദിനത്തില്‍ 49 സെഞ്ച്വറികളും ഉള്‍പ്പടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികയ്‌ക്കുന്ന ആദ്യ ബാറ്ററാണ്‌ സച്ചിന്‍. അന്താരാഷ്ട്രക്രിക്കറ്റില്‍- ടെസ്‌റ്റിലും ഏകദിനത്തിലും- ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയ താരവും സച്ചിനാണ്‌. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍, ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ച്വറി, ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരന്‍ എന്നിങ്ങനെ സച്ചിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന റെക്കോര്‍ഡുകള്‍ നിരവധിയാണ്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ കാണാം:https://www.youtube.com/live/s0LLVQeMmtU?si=MMU_evcdhedNdO1N