ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെക്കുറിച്ചുള്ള ആവേശം അനാവശ്യമാണെന്ന് പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍. 

കൊളംബോ: ടി20 ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തെച്ചൊല്ലിയുള്ള ആവേശം അനാവശ്യമെന്ന് പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍. വരാനിരിക്കുന്ന മത്സരം തങ്ങള്‍ക്ക് 'അത്ര വലിയ കാര്യമല്ല' എന്നാണ് താരം പ്രതികരിച്ചത്. യു.എസ്.എയ്ക്കെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടി പാകിസ്ഥാനെ തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളംബോയില്‍ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍..''തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുമ്പോള്‍ ടീമിന് വലിയ ആത്മവിശ്വാസം ലഭിക്കും. ഇന്ത്യയുമായുള്ള മത്സരം അത്ര വലിയ സംഭവമൊന്നുമല്ല. ഞങ്ങള്‍ ആദ്യമായല്ല ഇന്ത്യയുമായി കളിക്കുന്നത്. ഇതിനുമുന്‍പും കളിച്ചിട്ടുണ്ട്, ഇത്തവണ പുതിയൊരു മാനസികാവസ്ഥയിലായിരിക്കും ഞങ്ങള്‍ ഇറങ്ങുക.'' ഫര്‍ഹാന്‍ പറഞ്ഞു. മധ്യനിരയിലെ പോരായ്മകള്‍ പരിഹരിക്കപ്പെട്ടതായും ഷദാബ് ഖാനും മുഹമ്മദ് നവാസും റണ്‍സ് കണ്ടെത്തുന്നത് ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിലെ പ്രകടനം

ഇന്ത്യയുമായുള്ള മത്സരങ്ങള്‍ ഏകപക്ഷീയമാവുകയാണെന്ന വാദങ്ങളെ ഫര്‍ഹാന്‍ തള്ളി. കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ മികച്ച രീതിയില്‍ പൊരുതിയെന്നും അവസാനം വരെ പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജസ്പ്രിത് ബുമ്രയെപ്പോലെയുള്ള ലോകോത്തര ബൗളര്‍മാരെ നേരിടാന്‍ തനിക്ക് ഭയമില്ലെന്നും തന്റെ നിലവിലെ ഫോം വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും താരം വ്യക്തമാക്കി. ''ഇതൊരു സാധാരണ മത്സരം മാത്രമാണ്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം എന്ന ചിന്ത തലയില്‍ വെക്കാതെ ഒരു സാധാരണ കളിയായി തന്നെ ഇതിനെ കാണും.'' ഫര്‍ഹാന്‍ പറഞ്ഞു.

ചരിത്രം ഇന്ത്യയ്‌ക്കൊപ്പം

ഫെബ്രുവരി 15നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഐസിസി ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ റെക്കോര്‍ഡുകള്‍ നിലനില്‍ക്കെയാണ് ഫര്‍ഹാന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ വാക്കുകള്‍.

YouTube video player