എം എസ് ധോണിയെ കൈകാര്യം ചെയ്യുന്നതിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റിന് പിഴച്ചുവെന്ന് സഞ്ജയ് മഞ്ജരേക്കർ. ധോണിയുടെ പരിക്കും കളിക്കുമോ എന്നതിലെ അവ്യക്തതയും ടീമിനെയും പുതിയ ക്യാപ്റ്റൻ റുതുരാജിനെയും ബാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍. ധോണിയെ കൈകാര്യം ചെയ്യുന്നതില്‍ ടീം മാനേജ്‌മെന്റിന് വന്ന വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖമാണ് ആരാധകരുടെ സ്വന്തം തലയായ എം എസ് ധോണി. എന്നാല്‍ പരിക്കേറ്റ ധോണിക്ക് ഈ സീസണില്‍ ഇതുവരെ കളിക്കാനായിട്ടില്ല. ചെന്നൈയെ അഞ്ചുതവണ ചാന്പ്യന്‍മാരാക്കിയ ധോണി എന്ന് കളിക്കളത്തിലേക്ക് തിരികെ എത്തുമെന്ന് വ്യക്തതയില്ല.

ആറ് കളിയില്‍ നാലിലും തോറ്റ ചെന്നൈ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനാവാതെ കിതയ്ക്കുന്നു. ഇതിന് ഉത്തരവാദികള്‍ ടീം മാനേജ്‌മെന്റ് ആണെന്ന് മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അമിത ആരാധന കാരണം ധോണിയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. ധോണി കളിക്കുമോ, ഏത് പൊസിഷനില്‍ കളിക്കും. ധോണി തിരിച്ചെത്തുമ്പോള്‍ ആരെ പുറത്തിരുത്തും എന്നീ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. മൂന്നോ നാലോ പന്തുകള്‍ മാത്രം നേരിടാനാണെങ്കില്‍ ധോണി ടീമിന് ബാധ്യതയായിരിക്കും.

ധോണിയുടെ പാരമ്പര്യം റുതുരാജിന് ബാധ്യതയാണ്. ആരാധകരുടെ പൂര്‍ണ പിന്തുണ രുതുരാജിന് കിട്ടുന്നില്ല. ക്യാപ്റ്റനാവും മുന്‍പ് നടത്തിയ പ്രകടനം തുടരാന്‍ റുതുരാജിന് കഴിയാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഈ സീസണില്‍ റുതുരാജിന് ഫോമിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ആറ് കളിയില്‍ നേിടയത് 82 റണ്‍സ് മാത്രം.

ബാറ്റിംഗ് ഓര്‍ഡറിലെ ആശങ്ക

കഴിഞ്ഞ സീസണില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയ ധോണിയുടെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളില്‍ പോലും എട്ടാം നമ്പറിലാണ് അദ്ദേഹം ബാറ്റിംഗിന് എത്തിയിരുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 135.17 സ്ട്രൈക്ക് റേറ്റില്‍ 196 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അന്ന് ചെന്നൈ ഫിനിഷ് ചെയ്തത്.

YouTube video player