ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തന്റെ കരിയറിലെ വഴിത്തിരിവിനെ കുറിച്ച് ആർ. അശ്വിന്റെ യൂട്യൂബ് ചാനലിൽ തുറന്നുപറഞ്ഞു

ചെന്നൈ: ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും തന്നിലര്‍പ്പിച്ച വിശ്വാസമാണ് ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. മുന്‍ ഇന്ത്യന്‍ താരം ആര്‍.അശ്വിന്റെ യൂട്യൂബ് ചാനലിലാണ് സഞ്ജു മനസ് തുറന്നത്. തന്റെ കരിയറില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സഞ്ജു. രാഹുല്‍ ദ്രാവിഡിനെ കുറിച്ചും രാജസഥാന്‍ റോയല്‍സിനെ കുറിച്ചുമെല്ലാം സഞ്ജു പറയുന്നുണ്ട്.

ഗംഭീറിന് കീഴില്‍ ശ്രീലങ്കയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അത് മാസികമായി തളര്‍ത്തി എന്ന് സഞ്ജു പറഞ്ഞു. ഡ്രസ്സിങ് റൂമില്‍ വിഷമിച്ചിരുന്ന സഞ്ജുവിനെ ഗൗതം ഗംഭീര്‍ സമീപിച്ചു. ഗംഭീറിന്റെ വാക്കുകള്‍ സഞ്ജുവിന് വലിയ ആത്മവിശ്വാസം നല്‍കി. '21 തവണ ഡക്കായാല്‍ മാത്രമേ ടീമില്‍ നിന്ന് പുറത്താവുകയുള്ളൂ' എന്നായിരുന്നു ഗംഭീര്‍ തമാശരൂപേണ സഞ്ജുവിനോട് പറഞ്ഞത്. ഈ വാക്കുകള്‍ സഞ്ജുവിന് വലിയ ആശ്വാസമായി എന്ന് സഞ്ജു പറഞ്ഞു.

ഈ സംഭവത്തിനുശേഷം സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെട്ടു. 2024-ല്‍ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടി അദ്ദേഹം റെക്കോര്‍ഡിട്ടു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 സെഞ്ച്വറികള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.

നേരത്തെ, മുന്‍ പരിശീലകനും ഇപ്പോഴത്തെ രാജസ്ഥന്‍ പരിശീലകുമായ രാഹുല്‍ ദ്രാവിഡിനെ കുറിച്ചും സഞ്ജു പറഞ്ഞിരുന്നു... ''ഞാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിന് വരുമ്പോള്‍ ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു. ഞാന്‍ ദ്രാവിഡിന് കീഴില്‍ കളിച്ചു, സെമി ഫൈനലിലെത്തി. എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യ എ പരിശീലകനായി. അവിടെ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. കഴിഞ്ഞ 10-12 വര്‍ഷമായി അദ്ദേഹം എനിക്കൊപ്പമുണ്ടെന്നുള്ള തോന്നലുണ്ട്. എപ്പോള്‍ വേണമെങ്കിലും വിളിക്കാം, മറുപടി നല്‍കാന്‍ എപ്പോഴും അദ്ദേഹം അപ്പുറത്തുണ്ടായിരുന്നു. അതിനപ്പുറം ഞാനൊരിക്കലും രാജസ്ഥാന്റെ ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവിടെ അദ്ദേഹം കോച്ചായി വരുന്നു.'' അതൊരു വല്ലാത്ത ട്വിസ്റ്റായിരുന്നുവെന്നും സഞ്ജു പറഞ്ഞു.


YouTube video player