സഞ്ജുവിനെ കുറിച്ച് പലപ്പോഴും വാ തോരാതെ സംസാരിച്ചിട്ടുള്ള താരമാണ് അശ്വിന്‍.

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 106 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരം 537 വിക്കറ്റുകളാണ് വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ മാത്രം 3503 റണ്‍സാണ് അശ്വിന്‍ അടിച്ചെടുത്തത്. ആഭ്യന്തര ലീഗില്‍ അശ്വിന്‍ തുടരും. ഐപിഎല്ലിലും അശ്വിനെ കാണാം. 211 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 180 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച അശ്വിന്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി കാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചു. രാജസ്ഥാനില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് അശ്വിന്‍ കളിച്ചത്. സഞ്ജുവിനെ കുറിച്ച് പലപ്പോഴും വാ തോരാതെ സംസാരിച്ചിട്ടുള്ള താരമാണ് അശ്വിന്‍. സഞ്ജു സാംസണുമായി തനിക്ക് സഹോദരതുല്യമായ ബന്ധമാണ് ഗ്രൗണ്ടിന് പുറത്തുള്ളതെന്ന് അടുത്തിടെ അശ്വിന്‍ വ്യക്തമാക്കിയിരുന്നു. 

ഇപ്പോള്‍ അശ്വിനെ കുറിച്ച് പറയുകയാണ് സഞ്ജു സാംസണ്‍. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടത്. സഞ്ജു പറഞ്ഞതിങ്ങനെ... ''ഓണ്‍ ഫീല്‍ഡിലും പുറത്തും താങ്കള്‍ ഒരുപാട് നല്ല ഓര്‍മകള്‍ തന്നു. അശ്വിന്‍ അണ്ണാ, എല്ലാ കാര്യങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു.'' സഞ്ജു കുറിച്ചിട്ടു.

വിരമിക്കുന്ന കാര്യം അശ്വിന്‍ അന്നേ ക്യാപ്റ്റനോട് പറഞ്ഞു! രോഹിത് തടഞ്ഞു, വിശദമാക്കി ഇന്ത്യന്‍ നായകന്‍

സഞ്ജുവിന് കീഴില്‍ മൂന്ന് സീസണില്‍ അശ്വിന്‍ രാജസ്ഥാനൊപ്പമുണ്ടായിരുന്നു. ഇത്തവണ താരലേലത്തില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം രാജസ്ഥാന്‍ നടത്തിയിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൂടെ കൂട്ടുകയായിരുന്നു. യുവ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റേത് അസാമാന്യ പ്രകടനമാണെന്നും അശ്വിന്‍ പറഞ്ഞിരുന്നു. ''സഞ്ജു മിതഭാഷിയാണെന്നത് ആളുകളുടെ തെറ്റായ ധാരണായാണ്. ഗ്രൗണ്ടിലിറങ്ങിയാല്‍ പക്ഷെ താനും സഞ്ജുവും തികച്ചും പ്രഫഷണല്‍ താരങ്ങളാണ്. എന്റെ പരിചയസമ്പത്തുവെച്ച് മത്സരസാഹചര്യം അനുസരിച്ച് ഞാന്‍ സഞ്ജുവിന് പല ഉപദേശങ്ങളും നല്‍കാറുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ അതില്‍ അവന് വേണ്ടത് അവന്‍ എടുക്കും.'' അശ്വിന്‍ പറഞ്ഞു. അതുപോലെ എന്നില്‍ നിന്ന് എന്താണ് വേണ്ടതെന്ന് സഞ്ജുവും പറയാറുണ്ടെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു.