ചുവന്ന പന്തില്‍ സഞ്ജു അധികം മത്സരങ്ങളില്‍ കളിച്ചിട്ടില്ലെന്നുള്ളതായിരിക്കാം സെലക്റ്റര്‍മാര്‍ ചിന്തിച്ചതും. മാത്രമല്ല, രഞ്ജിയില്‍ കളിക്കുമ്പോള്‍ പോലും വിക്കറ്റ് കീപ്പര്‍ നില്‍ക്കുന്നത് വല്ലപ്പോഴുമാണ്.

തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. കെ എല്‍ രാഹുല്‍, കെ എസ് ഭരത്, ധ്രുവ് ജുറല്‍ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പിന്നീട് ഭരതായിരിക്കും ടീമിലെ വിക്കറ്റ് കീപ്പറെന്നുള്ള വാര്‍ത്തകള്‍ വന്നു. രാഹുല്‍ ഫുള്‍ടൈം ബാറ്ററായിട്ടായിരിക്കും. മാനസികാരോഗ്യം മുന്‍ നിര്‍ത്തി ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് അവധിയെടുത്തിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ് റിഷഭ് പന്തിന് ഇതുവരെ കളത്തിലേക്ക് തിരിച്ചുവരാനായിട്ടില്ല. ഇതിനിടെയാണ് ജുറലിന് അപ്രതീക്ഷിത വിളി വന്നത്. ആദ്യമായിട്ടാണ് താരം സീനിയര്‍ ടീമിലെത്തുന്നത്. 

അപ്പോഴും മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിന്ന് തഴഞ്ഞു. ചുവന്ന പന്തില്‍ സഞ്ജു അധികം മത്സരങ്ങളില്‍ കളിച്ചിട്ടില്ലെന്നുള്ളതായിരിക്കാം സെലക്റ്റര്‍മാര്‍ ചിന്തിച്ചതും. മാത്രമല്ല, രഞ്ജിയില്‍ കളിക്കുമ്പോള്‍ പോലും വിക്കറ്റ് കീപ്പര്‍ നില്‍ക്കുന്നത് വല്ലപ്പോഴുമാണ്. ഈ സീസണില്‍ ഉത്തര്‍പ്രദേശിനെതിരെ ആദ്യ മത്സരത്തിലും സഞ്ജു കീപ്പറായിരുന്നില്ല. വിഷ്ണു വിനോദായിരുന്നു വിക്കറ്റിന് പിന്നില്‍. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര കളിക്കേണ്ടതിനാല്‍ സഞ്ജു അസമിനെതിരെ കളിച്ചിരുന്നില്ല. എന്നാല്‍ മുംബൈക്കെതിരായ മത്സരത്തില്‍ സഞ്ജു ടീമില്‍ തിരിച്ചെത്തി. അതും വിക്കറ്റ് കീപ്പറായി.

ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ബിസിസിഐയുടെ നിര്‍ദേശ പ്രകാരമാണ് സഞ്ജു കീപ്പറായതെന്നുള്ളതാണ് പ്രധാന ചോദ്യം. കീപ്പറായി മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുണ്ട്. ആ സാധ്യത മുന്നില്‍ കണ്ടായിരിക്കാം സഞ്ജുവിന്റെ നീക്കം. പ്രത്യേകിച്ച് ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍. ഭരതിന് ഇതുവരെ ലഭിച്ച അവസരങ്ങളിലൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ജുറല്‍ ചെറുപ്പമാണെന്നിരിക്കെ സഞ്ജുവിലേക്ക് സെല്ക്റ്റര്‍മാര്‍ നോക്കും.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയസ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍.

ശ്രേയസ് ഗോപാലിന് നാല് വിക്കറ്റ്! അജിന്‍ക്യ രഹാനെ സംപൂജ്യന്‍, രഞ്ജിയില്‍ മുംബൈ എറിഞ്ഞിട്ട് കേരളം