ടീമില്‍ ഇടം ലഭിക്കാത്തതില്‍ സഞ്ജു എവിടേയും പ്രതികരിച്ചിട്ടൊന്നുമില്ല. എന്നാല്‍ ഫേസ്ബുക്കിലിട്ട ഒരു ഇമോജിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പുഞ്ചിരിക്കുന്ന ഇമോജിയാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞു. ഓസ്‌ട്രേലയിക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് മാത്രം ഇടം ലഭിച്ചില്ല. ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. റുതുരാജ് ഗെയ്കവാദും തിലക് വര്‍മയും ടീമിലിടം പിടിച്ചുവെന്നുള്ളതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്. എന്നിട്ടും സഞ്ജുവിനെ ഒഴിവാക്കി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു തിരിച്ചെത്തുമെന്ന് നേരത്തെ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്തായി. 

ടീമില്‍ ഇടം ലഭിക്കാത്തതില്‍ സഞ്ജു എവിടേയും പ്രതികരിച്ചിട്ടൊന്നുമില്ല. എന്നാല്‍ ഫേസ്ബുക്കിലിട്ട ഒരു ഇമോജിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പുഞ്ചിരിക്കുന്ന ഇമോജിയാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ പലരും പിന്തുണയുമായി വന്നിട്ടുമുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സഞ്ജുവിന് പിന്തുണയുമായി ആരാധകര്‍ കമന്റുകള്‍ കാണാം. സഞ്ജുവിന്റെ പോസ്റ്റ്.

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. ഈ മത്സരങ്ങളില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് എന്നിവരെ മാറ്റിനിര്‍ത്തി. ഇവര്‍ നാല് പേരും അവസാന ഏകദിനത്തിലേക്ക് മടങ്ങിയെത്തും. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ടീമിലുണ്ട്.

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍. 

രാഹുലിന് ലോട്ടറി! തിരിച്ചുവരവിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം; വന്നെത്തിയത് ഹാര്‍ദിക്കിനെ പിന്തള്ളാനുള്ള അവസരം

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.