ഇന്ത്യ-ബംഗ്ലാേദശ് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍.

ദില്ലി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യും ജയിച്ച് ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യൻ ടീം നാളെയിറങ്ങും. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ 1-0ന് മുന്നിലെത്തിയിരുന്നു.

രണ്ടാം ടി20ക്കിറങ്ങുമ്പോള്‍ ടീമില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ തന്നെ ഓപ്പണറായി തുടരുമെന്നകാര്യം ഉറപ്പാണ്. സഞ്ജുവിനൊപ്പം ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മയും ടീമില്‍ തുടരും. അഭിഷേക് ശര്‍മ മാത്രമാണ് 16 അംഗ ടീമിലെ ഏക സ്പെഷലിസ്റ്റ് ഓപ്പണര്‍.

'ഇങ്ങനെ കളിച്ചാല്‍ അവര്‍ അവനെ വീണ്ടും തഴയും', സഞ്ജു സാംസണ് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരം

മൂന്നാ നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ഇറങ്ങും. നാലാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം റിയാന്‍ പരാഗിന് ബാറ്റിംഗ് പ്രമോഷന്‍ കിട്ടാനിടയുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയും റിങ്കും സിംഗും തന്നെയാകും ഫിനിഷര്‍മാരായി ഇറങ്ങുക. ആദ്യ മത്സരത്തില്‍ സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങിയ വാഷിംഗ്ടൺ സുന്ദറിന് പകരം രവി ബിഷ്ണോയിക്ക് രണ്ടാം ടി20യില്‍ അവസരം ലഭിക്കാനിടയുണ്ട്. ആദ്യ മത്സരത്തില്‍ മിന്നിയ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ടീമിലെ രണ്ടാമത്തെ സ്പിന്നര്‍.

പേസര്‍മാരായി അര്‍ഷ്ദീപ് സിംഗിനൊപ്പം മായങ്ക് യാദവ് തന്നെ തുടരാനാണ് സാധ്യത. നാളെ ജയിച്ച് പരമ്പര നേടിയാല്‍ മാത്രമെ അവസാന ടി20യില്‍ ഹര്‍ഷിത് റാണക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനിടയുള്ളൂ എന്നാണ് സൂചന.

വിരമിച്ചിട്ട് 5 വർഷം, ദക്ഷിണാഫ്രിക്കക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങി മിന്നി ഡ‍ുമിനി; ഇതെന്ത് മറിമായമെന്ന് ആരാധകർ

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക