നൂർ അഹമ്മദിന്‍റെ തകർപ്പൻ ഗൂഗ്ലിയിൽ ക്ലാസൻ ബീറ്റണായ നിമിഷം, കണ്ണടച്ചു തുറക്കും വേഗത്തിലാണ് സഞ്ജു സാംസൺ ബെയിൽസ് തെറിപ്പിച്ചത്.
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിനിടെ ചെന്നൈ താരം സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെന്‍റിച്ച് ക്ലാസനും തമ്മില്‍ വാക് പോര്. എം.എസ്. ധോണിയുടെ മിന്നൽ സ്റ്റംപിങ്ങുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ സഞ്ജു ക്ലാസനെ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിനായി ഇഷാൻ കിഷനും (47 പന്തിൽ 70), ഹെൻറിച്ച് ക്ലാസനും (26 പന്തിൽ 47) തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ആറ് ഫോറുകളും രണ്ട് സിക്സറുകളുമായി ക്ലാസൻ ചെന്നൈ ബൗളർമാരെ നിലംപരിശാക്കുന്നതിനിടെയാണ് 15-ാം ഓവറിൽ നൂർ അഹമ്മദ് ചെന്നൈക്ക് പ്രതീക്ഷ നൽകിയ ആ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
നൂർ അഹമ്മദിന്‍റെ തകർപ്പൻ ഗൂഗ്ലിയിൽ ക്ലാസൻ ബീറ്റണായ നിമിഷം, കണ്ണടച്ചു തുറക്കും വേഗത്തിലാണ് സഞ്ജു സാംസൺ ബെയിൽസ് തെറിപ്പിച്ചത്. ചെപ്പോക്കിലെ ചെന്നൈ ആരാധകരെ തങ്ങളുടെ പ്രിയപ്പെട്ട 'തല' ധോണിയുടെ സുവർണ്ണകാലം ഓർമ്മിപ്പിക്കുന്നതായിരുന്നു സഞ്ജുവിന്‍റെ ലോകോത്തര സ്റ്റംപിഗ്. സഞ്ജുവിന്‍റെ മിന്നല്‍ സ്റ്റംപിംഗ് കാണാന്‍ ഡ്രസ്സിംഗ് റൂമില്‍ സാക്ഷാല്‍ എം എസ് ധോണിയുമുണ്ടായിരുന്നു. സ്റ്റംപ് ചെയ്തശേഷം ആവേശത്തോടെ തുള്ളിച്ചാടിയ സഞ്ജു റീ പ്ലേ കാണും മുമ്പെ അത് ഔട്ടാണെന്ന് ഉറപ്പിച്ചിരുന്നു.
ടിവി റീപ്ലേയില്‍ ക്ലാസന്‍ ഔട്ടാണെന്ന് വിധിച്ചതോടെ നൂര്‍ അഹമ്മദ് അടക്കമുള്ള ചെന്നൈ താരങ്ങള്‍ സഞ്ജുവിനെ അഭിനന്ദിക്കുന്നതിനിടെയാണ് വിക്കറ്റ് നഷ്ടമായതിന്‍റെ കടുത്ത നിരാശയിൽ മടങ്ങുകയായിരുന്ന ക്ലാസൻ, സഞ്ജു സാംസണെ തിരിഞ്ഞുനോക്കി എന്തോ പറഞ്ഞത്. ഇതോടെ ക്ലാസന്‍ വീണ്ടും സഞ്ജുവിന് നേര്‍ക്ക് വിരല്‍ചൂണ്ടി എന്തോ വിളിച്ചുപറഞ്ഞെങ്കിലും ശിവം ദുബെ ഇടപെട്ട് ക്സാസനെ പറഞ്ഞയക്കുയായിരുന്നു. പിന്നീട് അമ്പയറോടും സഞ്ജു കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായതിന്‍റെയും, മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കാത്തതിന്‍റെയും സമ്മർദ്ദമാണ് ക്ലാസനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
ക്ലാസൻ പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഇഷാൻ കിഷൻ ഹൈദരാബാദിനെ സുരക്ഷിതമായി വിജയതീരത്ത് എത്തിച്ചു. 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം കണ്ടു (181/5).ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ, ലീഗ് ഘട്ടത്തിന്റെ അവസാന ഘട്ടത്തിൽ നേരിട്ട ഈ തോൽവി ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
