മൂന്ന് വീതം ടെസ്റ്റും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ (Team India) ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. നാല് ടി20 മത്സരങ്ങള്‍കൂടി പരമ്പരയില്‍ ഉണ്ടായിരുന്നുവെങ്കിലും ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. 

മുംബൈ: ദക്ഷിണാഫ്രിക്കന്‍ (South Africa) പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ഈമാസം 16ന് യാത്ര തിരിക്കും. മൂന്ന് വീതം ടെസ്റ്റും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ (Team India) ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. നാല് ടി20 മത്സരങ്ങള്‍കൂടി പരമ്പരയില്‍ ഉണ്ടായിരുന്നുവെങ്കിലും ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. 

ടെസ്റ്റ് പരമ്പര കഴിയുന്നത് വരെ, 44 ദിവസം ഇന്ത്യന്‍ താരങ്ങല്‍ ബയോബബിളില്‍ കഴിയേണ്ടിവരും. ഏകദിന പരമ്പരയില്‍ കളിക്കുന്നവര്‍ എട്ട് ദിവസം അധികം ബയോബബിളില്‍ കഴിയേണ്ടി വരും. 12ന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈില്‍ ഒത്തുച്ചേരും. അവിടെ നാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. 

താരങ്ങളുടെ സുരക്ഷ മുന്നില്‍കണ്ടാണ് ദക്ഷിണാഫ്രിക്കയിലെത്തിയാല്‍ പര്യടനം തീരുന്നതു വരെ ബയോബബിളിനകത്തു തന്നെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ നല്‍കിയിരിക്കുന്നത്. നേരത്തെ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു.

പിന്നാലെ രണ്ട് രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംസാരിച്ചതിനെ തുടര്‍ന്ന് കുറച്ച് വൈകി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം ടെസ്റ്റ് പരമ്പര 17നും ആരംഭിക്കേണ്ടതായിരുന്നു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 26ലേക്ക് മാറ്റുകയായിരുന്നു. 

സെഞ്ചൂറിയനാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ ജൊഹന്നാസ്ബര്‍ഗിലും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11 മുതല്‍ കേപ്ടൗണിലും നടക്കും.