ഏകദിന വിക്കറ്റ് വേട്ടയില്‍ അതിവേഗം 100, ഷഹീന്‍ അഫ്രീദിക്ക് റെക്കോര്‍ഡ്, ലോകകപ്പിലും ഒന്നാമത്
ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ് നേടിയ പേസര്‍മാരില്‍ ഷെയ്ന്‍ ബോണ്ട്(54 മത്സരം) മുസ്തഫിസുര്‍ റഹ്മാന്‍(55 മത്സരം), ബ്രെറ്റ് ലീൾ(55 മത്സരം) എന്നിവരാണ് അഫ്രീദിക്കും സ്റ്റാര്‍ക്കിനും പിന്നിലുള്ളത്.

കൊല്‍ക്കത്ത: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ജീവന്‍മരണപ്പോരാട്ടത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ തന്‍സിദ് ഹസനെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അഫ്രീദി ഏകദിന ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് നേടുന്ന പേസറും പാക് ബൗളറുമായി.
51-ാമത്തെ ഏകദിന മത്സരത്തിലാണ് അഫ്രിദി 100 വിക്കറ്റ് തികച്ചത്. 52 മത്സരങ്ങളില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് അഫ്രീദി ഇന്ന് മറികടന്നത്. നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെയും ബംഗ്ലാദേശിനായി അര്‍ധസെഞ്ചുറി നേടിയ മഹ്മദുള്ളയെയും കൂടി പുറത്താക്കിയ അഫ്രീദി 16 വിക്കറ്റുമായി ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്തെത്തി.
ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ് നേടിയ പേസര്‍മാരില്‍ ഷെയ്ന്‍ ബോണ്ട്(54 മത്സരം) മുസ്തഫിസുര്‍ റഹ്മാന്‍(55 മത്സരം), ബ്രെറ്റ് ലീ(55 മത്സരം) എന്നിവരാണ് അഫ്രീദിക്കും സ്റ്റാര്‍ക്കിനും പിന്നിലുള്ളത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് നേട്ടം തികച്ച ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് അഫ്രീദി. 42 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് തികച്ച നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിചനെയാണ് ഒന്നാമൻ.44 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റെടുത്ത അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് രണ്ടാമത്.
ഓസ്ട്രേലിയയുടെ ആദം സാംപയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അഫ്രീദി ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 14 വിക്കറ്റുള്ള ഇന്ത്യയുടെ ജസ്പ്രീച് ബുമ്രയാണ് മൂന്നാം സ്ഥാനത്ത്. ലോകകപ്പ് തുടങ്ങും മുമ്പ് എതിരാളികല്‍ ഭയപ്പെട്ട പാക് പേസ് നിരക്ക് പക്ഷെ ഇതുവരെ കാര്യമായ പ്രഭാവം ഉണ്ടാക്കാനായിരുന്നില്ല. ഹാരിസ് റൗഫ് നിറം മങ്ങിയതും നസീം ഷായുടെ അഭാവവവും പാകിസ്ഥാന്‍ പേസാക്രമണത്തെ ബാധിച്ചിരുന്നു. ഇന്ത്യന്‍ പിച്ചുകളിലെ പരിചയക്കുറവും പാക് പേസ് നിരക്ക് തിരിച്ചടിയായിരുന്നു. 100 വിക്കറ്റ് ക്ലബ്ബിലെത്തിയ അഫ്രീദിയെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ അഭിനന്ദിച്ചു.
ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ പിന്നീട് തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ തോറ്റ് സെമി കണാതെ പുറത്താകലിന്‍റെ വക്കിലാണ്. ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ് പാകിസ്ഥാന്‍ ടീം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക