ഇക്കാര്യം ബിസിസിഐക്ക് മാന്യമായി കൈകാര്യം ചെയ്യമായിരുന്നുവെന്നാണ് അഫ്രീദി പറയുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദിലിപ് വെങ്‌സര്‍ക്കാറും (Dilip Vengsarkar) ഇത്തരത്തില്‍ ഒരഭിപ്രായം പങ്കുവച്ചിരുന്നു.

ഇസ്ലാമാബാദ്: വിരാട് കോലിയെ (Virat Kohli) ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഭിപ്രായവുമായി മുന്‍ പാകിസ്ഥാന്‍ (Pakistan) ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി (Shahid Afridi). ഇക്കാര്യം ബിസിസിഐക്ക് മാന്യമായി കൈകാര്യം ചെയ്യമായിരുന്നുവെന്നാണ് അഫ്രീദി പറയുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദിലിപ് വെങ്‌സര്‍ക്കാറും (Dilip Vengsarkar) ഇത്തരത്തില്‍ ഒരഭിപ്രായം പങ്കുവച്ചിരുന്നു.

എല്ലാം കൃത്യമായി ആശയവിനിമയം നടത്തണമായിരുന്നുവെന്നാണ് അഫ്രീദി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഇത്തരം കാര്യങ്ങല്‍ മാധ്യമങ്ങളിലൂടെ സംസാരിക്കുമ്പോള്‍ സ്വഭാവികമായും വിവാദങ്ങളുണ്ടാവും. മുഖാമുഖം സംസാരിക്കുകയാണ് വേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിള്‍ ഇപ്പോള്‍ സംഭവിച്ച വിവാദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാമായിരുന്നു. ആശയവിനിമയത്തിന്റെ കാര്യത്തില്‍ കളിക്കാരും ബോര്‍ഡും തമ്മില്‍ അകല്‍ച്ച ഉണ്ടാവാന്‍ പാടില്ല.'' അഫ്രീദി വ്യക്തമാക്കി. 

ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അഫ്രീദി പറഞ്ഞുവച്ചു. ''ഓരോ ടീമിന്റേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. ഒരു താരവുമായി ബന്ധപ്പെട്ട എന്ത് കാര്യമാണെങ്കിലും സെലക്റ്റര്‍മാരും ബോര്‍ഡും ആശയവിനിമയം നടത്തണം. മാധ്യമങ്ങളിലൂടെ സംവദിക്കുന്നത് ആരോഗ്യകരമായിരിക്കില്ല.''്അഫ്രീദി പറഞ്ഞുനിര്‍ത്തി.

നേരത്തെ വെങ്‌സര്‍ക്കാര്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇക്കാര്യം ബിസിസിഐ പ്രൊഫഷണലായി കൈകാര്യം ചെയ്യണമായിരുന്നുവെന്ന് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി. ''വിവാദങ്ങള്‍ അനാവശ്യമായിരുന്നു. ഗാംഗുലി ബിസിസിഐ പ്രസിഡന്റാണ്. അതുകൊണ്ടുതന്നെ സലക്ടര്‍മാര്‍ക്ക് വേണ്ടി ഗാംഗുലി സംസാരിക്കേണ്ട കാര്യമില്ല. സെലക്ടര്‍മാര്‍ക്ക് വേണ്ടി സംസാരിച്ചതോടെ ഗാംഗുലി എരിതിയീല്‍ എണ്ണയൊഴിക്കുകയാണ് ചെയ്തത്.'' വെങ്‌സര്‍ക്കാര്‍ വിമര്‍ശിച്ചു. 

കോലിക്ക് പകരം രോഹിത് ശര്‍മയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനുമായി. മാത്രമല്ല, ടെസ്റ്റില്‍ രോഹിത്തിനെ വൈസ് ക്യാപ്റ്റനുമാക്കി. ടെസ്റ്റില്‍ മാത്രമാണ് കോലി നിലവില്‍ ഇന്ത്യയെ നയിക്കുന്നത്.