ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ ചാംപ്യന്മാരാക്കുന്നതില്‍ അദ്ദേഹത്തിന് വ്യക്തമായ പങ്കുണ്ടായിരുന്നു. മാത്രമല്ല, വിജയ് ഹസാരെ ട്രോഫിയിലും താരം നിര്‍ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

ചെന്നൈ: അടുത്തകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് കാണിച്ച താരമാണ് തമിഴ്‌നാടിന്റെ ഷാറുഖ് ഖാന്‍ (Shahrukh Khan). ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ ചാംപ്യന്മാരാക്കുന്നതില്‍ അദ്ദേഹത്തിന് വ്യക്തമായ പങ്കുണ്ടായിരുന്നു. മാത്രമല്ല, വിജയ് ഹസാരെ ട്രോഫിയിലും താരം നിര്‍ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

തമിഴ്‌നാടിനായി ഫിനിഷര്‍ റോളിലാണ് താരം കളിച്ചിരുന്നത്. തന്റെ ഫിനിഷിംഗ് കഴിവിനോട് അദ്ദേഹം കടപ്പെട്ടിരിക്കുന്നത് എം എസ് ധോണിയോടെയാണ് (MS Dhoni). ''മത്സരത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും തന്റെ കഴിവുകളെക്കുറിച്ചുള്ള ബോധ്യവും ധോണിക്കുണ്ട്. അദ്ദേഹത്തെപ്പോലൊരു ഫിനിഷറാകാനാണ് ആഗ്രഹിക്കുന്നത്. മത്സരത്തെ ധോണി മുന്നോട്ടുകൊണ്ടുപോകുന്നത്. ഞാന്‍ എപ്പോഴും മാതൃകയാക്കുന്നത് ധോണിയെയാണ്. ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്കാണ് സമ്മര്‍ദ്ദം.'' താരം പറഞ്ഞു. 

ഐപിഎല്ലിനെ കുറിച്ചും ഷാറുഖ് സംസാരിച്ചു. ''ഐപിഎലിനെ കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാല്‍ ലേലത്തില്‍ എത്ര തുക ലഭിക്കുമെന്നത് ഞാന്‍ ചിന്തിക്കുന്നില്ല. നിലവില്‍ രഞ്ജി ട്രോഫിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നു. ഐപിഎല്ലില്‍ കളിച്ചതിന് ശേഷമുള്ള പ്രധാന ഗുണം നേരത്തെ കളിച്ചതിനെക്കാള്‍ നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ്. 

മുഹമ്മദ് ഷമി, റില്ലി മെറീഡിത്ത്, ക്രിസ് ജോര്‍ദാന്‍ എന്നിവരെപ്പോലെയുള്ള ലോകോത്തര ബൗളര്‍മാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് ആത്മവിശ്വാസമുയര്‍ത്തി. പരിശീലന സമയത്ത് ഇവരെ നേരിടുന്നത് നമ്മുടെ കഴിവുകളെ വളര്‍ത്തും.'' താരം പറഞ്ഞു. 

രഞ്ജി ട്രോഫി മത്സരങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും എന്നാല്‍ തിളങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ഷാറുഖ് വ്യക്തമാക്കി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു ഷാറുഖ്. എന്നാല്‍ ഇത്തവണ മെഗാതാരലേലത്തിന് മുമ്പായി ഒഴിവാക്കിയിരുന്നു.