മത്സരത്തിൽ 38 പന്തിൽ 80 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷനെ പുറത്താക്കിയത് ബൗണ്ടറിയില്‍ സാള്‍ട്ട് എടുത്ത തകര്‍പ്പന്‍ ക്യാച്ചായിരുന്നു.
ബെംഗളൂരു: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള ആർസിബിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ മത്സരത്തിലെ നിർണ്ണായകമായ ക്യാച്ച് എടുത്തിട്ടും തന്‍റെ പേര് ആർസിബി മെന്‍റർ ദിനേശ് കാർത്തിക് പരാമര്‍ശിക്കാതിരുന്നതില്‍ പരിഭവം അറിയിച്ച് ഫില്‍ സാൾട്ട്. മത്സരശേഷം ദിനേശ് കാര്‍ത്തിക് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്‍റായാണ് സാൾട്ട് തന്‍റെ പരിഭവം പങ്കുവെച്ചത്.
മത്സരത്തിൽ 38 പന്തിൽ 80 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷനെ പുറത്താക്കിയത് ബൗണ്ടറിയില്‍ സാള്‍ട്ട് എടുത്ത തകര്‍പ്പന്‍ ക്യാച്ചായിരുന്നു. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ പന്ത് പോയിന്‍റ് ബൗണ്ടറിയിലേക്ക് പറത്തിയ കിഷനെ ബൗണ്ടറിയില്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയ്യിൽ സാൾട്ട് കൈയിലൊതുക്കി. സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാവുമെന്നാണ് ഈ ക്യാച്ചിനെക്കുറിച്ച് ആരാധകര്‍ പറയുന്നത്.
മത്സരശേഷം "Perfect start" എന്ന അടിക്കുറിപ്പോടെ വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ എന്നിവരുടെ ചിത്രങ്ങൾ ദിനേശ് കാർത്തിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. എന്നാൽ ഇതിൽ തന്‍റെ ക്യാച്ചിനെക്കുറിച്ച് പരാമർശമില്ലെന്ന് കണ്ട സാൾട്ട് ഉടൻ തന്നെ കമന്‍റുമായി എത്തി. 'ആ ക്യാച്ചിനെക്കുറിച്ച് ഒന്നും പറയാനില്ലേ മാസ്റ്റർ മൈൻഡ്? നാണക്കേടാണ് എന്നായിരുന്നു സാൾട്ടിന്‍റെ കമന്‍റ്.
ടീമിനുള്ളിൽ കാർത്തിക്കിനെ 'മാസ്റ്റർ മൈൻഡ്' എന്നാണ് വിളിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സാൾട്ടിന്‍റെയും ടിം ഡേവിഡിന്‍റെയും പ്രതികരണങ്ങൾ. ഇത് ശരിവെക്കുന്നതായിരുന്നു ടിം ഡേവിഡിന്‍റെയും പ്രതികരണം. മത്സരത്തില്‍ ഇഷാന്‍ കിഷന്‍റെ തകര്‍പ്പന്‍ ക്യാച്ചിന് പുറമെ ഹെന്‍റിച്ച് ക്ലാസന്‍റെ നിര്‍ണായക ക്യാച്ചും സാള്‍ട്ട് ബൗണ്ടറിയില്‍ കൈയിലൊതുക്കിയിരുന്നു. എന്നാല്‍ ക്യാച്ചെടുത്തപ്പോള്‍ സാള്‍ട്ട് ബൗണ്ടറി കുഷ്യനില്‍ തട്ടിയെന്ന് സംശയമുണ്ടായിട്ടും അമ്പയര്‍ ഔട്ട് വിളിച്ചത് വിവാദമായിരുന്നു.
