ക്രിക്കറ്റില്‍ പുതിയ ഇന്നിംഗ്സിന് വാട്‌സണ്‍; അടുത്ത ദൗത്യം കുട്ടിക്രിക്കറ്റര്മാര്ക്കായി
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ സമ്മാനിച്ച രാജ്യങ്ങളിലൊന്നായ ഓസ്‌ട്രേലിയയില്‍ പക്ഷേ ക്രിക്കറ്റ് താങ്ങാനാവുക താരതമ്യേന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമാണ്.
സിഡ്‌നി: വിരമിച്ചെങ്കിലും ക്രിക്കറ്റ് ലോകത്ത് പുതിയ ഇന്നിംഗ്സിന് തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയൻ മുൻതാരം ഷെയ്ൻ വാട്സൻ. ഓസ്‌ട്രേലിയയിലെ സാധാരണക്കാരെയും ക്രിക്കറ്റിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി കുറഞ്ഞ ചിലവില്‍ കായിക ഉപകരണങ്ങള്‍ നല്‍കുന്ന സ്ഥാപനം വാട്സൻ തുടങ്ങി.
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ സമ്മാനിച്ച രാജ്യങ്ങളിലൊന്നായ ഓസ്‌ട്രേലിയയില്‍ പക്ഷേ ക്രിക്കറ്റ് താങ്ങാനാവുക താരതമ്യേന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമാണ്. കളി ഉപകരണങ്ങളും പരിശീലനവുമൊക്കെയായി വലിയ തുക ചെലവാകും. ബാറ്റും പാഡും ഗ്ലൗവും ഹെല്‍മറ്റുമൊക്കെ വാങ്ങാൻ തന്നെ ചുരുങ്ങിയത് 70000ലധികം രൂപ വേണ്ടിവരും. വലിയ ബ്രാൻഡുകളൊക്കെയാണെങ്കില്‍ അതിലുമധികം. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ക്രിക്കറ്റ് ലോകം മിക്കപ്പോഴും അന്യമാണ്.
അടുത്തിടെ വിരമിച്ച വാട്സന്‍റെ അടുത്ത ലക്ഷ്യം ഓസ്‌ട്രേലിയയിലെ എല്ലാവരിലേക്കും ക്രിക്കറ്റിന്‍റെ അടിസ്ഥാന സൗകര്യങ്ങളെത്തിക്കുക എന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ടി ട്വന്റി സ്റ്റാര്‍സ് എന്ന ബ്രാൻഡില്‍ ക്രിക്കറ്റ് കിറ്റിന്‍റെ ബിസിനസ് തുടങ്ങുന്നത്. ഏറ്റവും കുറഞ്ഞ വിലയില്‍ കിറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതായത് 40000 രൂപ കൊടുത്തല്‍ ബാറ്റും ഗ്ലൗവും പാഡും ഹെല്‍മറ്റും സ്റ്റംപ്‌സുമെല്ലാം കിട്ടും. ഷെയ്ൻ വാട്സന്‍റെ മകൻ ഏഴ് വയസുകാരൻ വില്‍ വാട്സൻ രണ്ട് വര്‍ഷം മുമ്പ് ക്രിക്കറ്റ് പരിശീലനം തുടങ്ങിയിരുന്നു. അപ്പോഴാണ് ഭാരിച്ച ചെലവിനെക്കുറിച്ച് ബോധ്യമായതെന്നും ഓസ്‌ട്രേലിയൻ മുൻ ഓള്‍റൗണ്ടര്‍ പറയുന്നു. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന കുഞ്ഞുമുഖങ്ങളില്‍ ഇങ്ങനെ സന്തോഷം പകരാൻ ഷെയ്ൻ വാട്സന് കഴിയുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനായിരുന്നു ഷെയ്‌ന്‍ വാട്‌സണ്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് വാട്‌സണ്‍ വിലയിരുത്തപ്പെടുന്നത്. 59 ടെസ്റ്റുകള്‍ കളിച്ച താരം 3731 റണ്‍സും 75 വിക്കറ്റും നേടി. 190 ഏകദിനങ്ങളില്‍ 5757 റണ്‍സും 168 വിക്കറ്റും 58 ട്വന്‍റി 20കളില്‍ 1462 റണ്‍സും 48 വിക്കറ്റും പേരിലാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ 145 മത്സരങ്ങളില്‍ 3874 റണ്‍സും 92 വിക്കറ്റും നേട്ടം.