മൂന്ന് ഫോര്‍മാറ്റുകളിലും നിലവില്‍ ടീം ഇന്ത്യയില്‍ ഇല്ലാത്ത താരമാണ് ശിഖര്‍ ധവാന്‍
ദില്ലി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നയിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ. 2022 ഡിസംബറില്‍ ഇതിന് മുമ്പ് അവസാനമായി ടീം ഇന്ത്യക്കായി കളിച്ച ധവാന്‍ ബിസിസിഐയുടെ പദ്ധതികളില്‍ അടുത്ത കാലത്തൊന്നും ഇടംപിടിക്കാതിരുന്ന താരമാണ്. സീനിയര്‍ ടീം ഏകദിന ലോകകപ്പ് തിരക്കുകളിലായിരിക്കും എന്നതിനാല്‍ ഏഷ്യന്‍ ഗെയിംസിന് രണ്ടാംനിര ടീമിനെ അയക്കാന്‍ ബിസിസിഐ ആലോചിക്കുമ്പോഴാണ് നായകനായി ധവാന്‍റെ പേര് ചര്‍ച്ചയാവുന്നത്. ധവാന് കീഴില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നു.
മൂന്ന് ഫോര്‍മാറ്റുകളിലും നിലവില്‍ ടീം ഇന്ത്യയില്‍ ഇല്ലാത്ത താരമാണ് ശിഖര്‍ ധവാന്‍. ബംഗ്ലാദേശിനെതിരെ 2022 ഡിസംബറിലാണ് ഇതിന് മുമ്പ് ഏകദിനം കളിച്ചത്. അവസാന രാജ്യാന്തര ട്വന്‍റി 20 കളിച്ചതാവട്ടെ 2021 ജൂലൈയിലും. ടെസ്റ്റില്‍ നിന്ന് 2018ല്‍ തന്നെ ധവാനെ സെലക്‌ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്ന് പുറത്തായെങ്കിലും ഇന്ത്യന്‍ കുപ്പായത്തിലേക്ക് ധവാന് മടങ്ങിയെത്താനുള്ള സുവര്‍ണാവസരമാണ് ഏഷ്യന്‍ ഗെയിംസ്. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്. രോഹിത് ശര്‍മ്മയുടെ കൂട്ടാളിയായി യുവതാരം ശുഭ്‌മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനത്ത് വളര്‍ന്നുവന്നതോടെ ധവാന്‍റെ വഴിയടയുകയായിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംഗില്‍ യുവ താരങ്ങള്‍ക്ക് പ്രാധാന്യമുള്ള ടീമിനെ അയക്കുമ്പോള്‍ നായകനായി 36കാരനായ ധവാനെ ബിസിസിഐ കണക്കുകൂട്ടുകയാണ്.
ജൂലൈ ഏഴിന് ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തം സംബന്ധിച്ച് ബോര്‍ഡ് തീരുമാനം കൈക്കൊള്ളും. ഏകദിന ലോകകപ്പ് വേദികളുടെ തയ്യാറെടുപ്പും യോഗത്തില്‍ ചര്‍ച്ചയാവും. മിക്ക സ്റ്റേഡിയങ്ങളും ലോകകപ്പിന് മുമ്പ് പുതുക്കി പണിയേണ്ടതുണ്ട്. ഹോം സീസണ് ബിസിസിഐക്ക് ഇതുവരെ ബ്രോഡ്‌കാസ്റ്റര്‍മാരെ സംഘടിപ്പിക്കാന്‍ കഴിയാത്തതും ജേഴ്‌സി സ്പോണ്‍സര്‍മാരില്ലാത്തതും യോഗത്തില്‍ ചര്‍ച്ചയാവും. സയ്യിദ് മുഷ്‌താഖ് അലി ടൂര്‍ണമെന്‍റില്‍ ഇംപാക്‌ട് പ്ലെയര്‍ നിയമം ആരംഭിക്കുന്നത് അടക്കമുള്ള മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും എന്നാണ് സൂചന. ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയക്കാന്‍ ആദ്യം വിമുഖത കാട്ടിയെങ്കിലും പിന്നീട് ബിസിസിഐ ഈ തീരുമാനം മാറ്റുകയായിരുന്നു.
Read more: ചീഫ് സെലക്‌ടറാവാന്‍ അജിത് അഗാര്‍ക്കര്‍? ഡല്‍ഹി ക്യാപിറ്റല്‍സിലെ ചുമതലയൊഴിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
