ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ 37 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് അന്ത്യമായി. മെൽബണിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ദുബെ ആദ്യമായി തോൽവിയറിഞ്ഞത്.

മെല്‍ബണ്‍: ഒടുവില്‍ 37 ടി20 മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ തോല്‍വി അറിഞ്ഞു. നിലവില്‍ തോല്‍വി അറിയാതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമാണ് ദുബെ. ഇന്ന് 38 മത്സരങ്ങള്‍ക്കിടെ ദുബെ ആദ്യ തോല്‍വി അറിഞ്ഞു. 2019 മുതല്‍ ഇന്നലെ വരെയ ദുബെ തോല്‍വി അറിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ ഇഗാണ്ടയുടെ പാസ്‌കല്‍ മുറുങ്കി രണ്ടാം സ്ഥാനത്ത്. 27 മത്സരങ്ങള്‍ താരം പരാജയമറിയാതെ കളിച്ചു. ജസ്പ്രിത് ബുമ്ര (24 മത്സരങ്ങള്‍), മനീഷ് പാണ്ഡെ (20), അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷെഹ്‌സാദ് എന്നിവരും പട്ടികയിലുണ്ട്.

ഇന്ന് മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് റണ്‍സെടുത്ത് മടങ്ങിയിരുന്നു താരം. പന്തെറിയാനുള്ള അവസരവും ദുബെയ്ക്ക് ലഭിച്ചിരുന്നില്ല. ദുബെയ്ക്ക് മുമ്പെ ബാറ്റിംഗിനെത്തിയ ഹര്‍ഷിത് റാണ 35 റണ്‍സെടുത്തു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം 56 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാനും റാണയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസീസ് 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിച്ചല്‍ മാര്‍ഷ് 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിസ് (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ അഭിഷേക് ശര്‍മയുടെ ഇന്നിംഗ്‌സാണ് (37 പന്തില്‍ 68) ഇന്നിംഗ്‌സാണ് ഇന്ത്യയെ 100 കടത്തിയത്. 33 പന്തില്‍ 35 റണ്‍സെടുത്ത ഹര്‍ഷിത് റാണയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ജോഷ് ഹേസല്‍വുഡ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നതാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് സഖ്യം 51 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് ഇംഗ്ലിസിനൊപ്പം 36 റണ്‍സ് കൂട്ടിചേര്‍ത്ത് മാര്‍ഷ് മടങ്ങി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. മാര്‍ഷ് മടങ്ങുന്ന ഓസീസിന് ജയിക്കാന്‍ 39 മാത്രം മതിയായിരുന്നു. എട്ട് വിക്കറ്റുകള്‍ ബാക്കി. എന്നാല്‍ പൊടുന്നനെ നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ടിം ഡേവിഡിനെ (1) വരുണ്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. ഇംഗ്ലിസാവട്ടെ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

മിച്ചല്‍ ഓവനെ ജസ്പ്രിത് ബുമ്ര, സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ മാത്യു ഷോര്‍ട്ടിനെ (0) ബുമ്ര ഒരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി. എന്നാല്‍ 14-ാം ഓവറില്‍ രണ്ട് റണ്‍ ഓടിയെടുത്ത് മാര്‍കസ് സ്‌റ്റോയിനിസ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. സേവ്യര്‍ ബാര്‍ട്‌ലെറ്റ് (0) പുറത്താവാതെ നിന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.

YouTube video player