നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും, ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും എതിരായ വരാനിരിക്കുന്ന പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഫൈനലിലെത്താന്‍ കഴിയുമെന്ന് ഗില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കൊളംബോ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗില്‍. കൊളംബോ ടെസ്റ്റില്‍ സോണല്‍ ദിനുഷ പുറത്താകാതെ നേടിയ 133 റണ്‍സിന്റെ മികവില്‍ ശ്രീലങ്ക സമനില പിടിച്ചെടുക്കുകയായിരുന്നു. പരമ്പര 1-0 സ്വന്തമാക്കിയെങ്കിലും 51.52 ശതമാനവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ഇനി ഏഴ് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ടെങ്കിലും, അവയെല്ലാം വിജയിച്ചാല്‍ പോലും ഫൈനല്‍ പ്രവേശനം ഉറപ്പിക്കാനാകില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് അടുത്തതായി ഉള്ളത്. തുടര്‍ന്ന് അടുത്ത വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും നടക്കും. ഡബ്ല്യു ടി സി ഫൈനല്‍ പ്രതീക്ഷകളില്‍ നിര്‍ണായകമാകുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലാണ് ഗില്ലിന്റെയും സംഘത്തിന്റെയും നിലവിലെ ശ്രദ്ധ.

ഗില്ലിന്റെ വാക്കുകള്‍... ''നവംബറില്‍ ഞങ്ങള്‍ ന്യൂസിലന്‍ഡിലേക്ക് പോകുന്നുണ്ട്, അതൊരു മികച്ച പരമ്പരയായിരിക്കും. അതിനുശേഷം നാട്ടില്‍ മറ്റൊരു പരമ്പരയുമുണ്ട്. ന്യൂസിലന്‍ഡില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഫൈനലിലെത്താനുള്ള സാധ്യതകള്‍ ബാക്കിയുള്ളിടത്തോളം കാലം ഞങ്ങള്‍ എപ്പോഴും വിശ്വസിക്കും. എന്തായാലും ഞങ്ങള്‍ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.' മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഗില്‍ വ്യക്തമാക്കി.

മത്സരത്തെ കുറിച്ചും ഗില്‍ സംസാരിച്ചു... ''ഞങ്ങള്‍ക്ക് ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സത്യം പറഞ്ഞാല്‍, ഞങ്ങള്‍ക്ക് ഇതില്‍ക്കൂടുതലൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി ഞങ്ങള്‍ 250 ഓവറുകളോളം ഫീല്‍ഡ് ചെയ്തു. ലങ്കന്‍ ബാറ്റര്‍മാര്‍ ശരിക്കും മികച്ച രീതിയിലാണ് കളിച്ചത്. അവര്‍ മികച്ച കഴിവ് പ്രകടിപ്പിച്ചതോടൊപ്പം അല്‍പ്പം ഭാഗ്യവും അവരെ തുണച്ചു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഇതില്‍ക്കൂടുതലായി ഒന്നും ചെയ്യാനുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല.'' ഗില്‍ വ്യക്തമാക്കി.

നവംബര്‍ 19-ന് വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാന്‍ ഏകദേശം മൂന്ന് മാസത്തോളം സമയമുള്ളതിനാല്‍ തങ്ങളുടെ തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ ടീമിന് വേണ്ടത്ര സമയം ലഭിക്കുമെന്നും ഗില്‍ പറഞ്ഞു.

YouTube video player