ഞാറാഴ്ച നടന്ന സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ 76 റൺസിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 35 പന്തിൽ 63 റൺസെടുത്ത ഡേവിഡ് മില്ലറായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് പിന്നാലെ ഡേവിഡ് മില്ലർക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആർജെ പ്രിൻസി പരീഖിന് നേരെ സൈബർ ആക്രമണം. മില്ലർക്കൊപ്പമുള്ള റീൽസ് വീഡിയോ വൈറലായതിന് പിന്നാലെ തനിക്ക് നേരെ ബലാത്സംഗ ഭീഷണികളും ബോഡി ഷെയിമിംഗും ഉണ്ടായതായി പ്രിൻസി വെളിപ്പെടുത്തി.
ഞാറാഴ്ച നടന്ന സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ 76 റൺസിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 35 പന്തിൽ 63 റൺസെടുത്ത ഡേവിഡ് മില്ലറായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. അഹമ്മദാബാദിൽ നടന്ന മത്സരത്തിന് പിന്നാലെയാണ് മില്ലറെ പ്രശംസിച്ചുകൊണ്ട് പ്രിൻസി വീഡിയോ പോസ്റ്റ് ചെയ്തത്. ഡേവിഡ് മില്ലർ, എന്തൊരു കളിക്കാരനാണ് അദ്ദേഹം, എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ മില്ലറുടെ ബാറ്റിംഗ് മികവിനെക്കുറിച്ചാണ് പ്രിൻസി പരാമർശിച്ചിരുന്നത്.
വീഡിയോ വൈറലായതോടെ ഒരു വിഭാഗം ആരാധകർ പ്രിൻസിയെ ലക്ഷ്യം വെക്കുകയായിരുന്നു. മോശം ഭാഷയിലുള്ള കമന്‍റുകളും ഭീഷണികളും വർദ്ധിച്ചതോടെ ഫേസ്ബുക്കിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ പ്രിൻസി നിർബന്ധിതയായി. എന്നാൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇപ്പോഴുമുണ്ട്. തനിക്ക് നേരെയുണ്ടായ ഈ അതിക്രമത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് പ്രിൻസി വ്യക്തമാക്കി.
ആ വീഡിയോയുടെ താഴെ വന്ന കമന്‍റുകൾ തന്നെ തകർത്തു കളഞ്ഞുവെന്ന് പ്രിന്‍സി പറഞ്ഞു. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറികൾ, ശരീരത്തെ കളിയാക്കുന്ന 'ബോഡി ഷെയിമിംഗ്' കമന്‍റുകൾ, ഇതിനെല്ലാമുപരി തനിക്ക് നേരെ ബലാത്സംഗ ഭീഷണി വരെ ഉണ്ടായിരുന്നുവെന്നും പ്രിന്‍സി വ്യക്തമാക്കി. ഇന്ത്യ തോറ്റതിൽ തനിക്കും സങ്കടമുണ്ടെന്നും പക്ഷേ അതിന്‍റെ പേരിൽ ഒരു പെൺകുട്ടിയെ ഇത്ര ക്രൂരമായി ആക്രമിക്കുന്നത് എന്തിനാണെന്നും പ്രിന്‍സി ചോദിച്ചു.
