അടിസ്ഥാന വില 20 ലക്ഷം, പക്ഷെ 10 കോടി മുടക്കിയിട്ടായാലും അവനെ ടീമിലെത്തിക്കുമെന്ന് ഗാംഗുലി അന്നേ പറഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'തല'യായ സാക്ഷാല്‍ എം എസ് ധോണിയുടെ നാട്ടുകാരനായ കുഷാഗ്രയിലും ധോണിയുടെ ചില മിന്നലാട്ടങ്ങള്‍ ഗാംഗുലിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതാരത്തിനായി ഡല്‍ഹി ലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞത്.
ദുബായ്: ഐപിഎല്‍ ലേലത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള 19കാരൻ കുമാര്‍ കുഷാഗ്രയെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വാശിയോടെ ലേലം വിളിക്കുന്നത് കണ്ടപ്പോള്‍ മറ്റ് ടീമുകള്‍ പോലും അമ്പരന്നിട്ടുണ്ടാകും. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ ലേലത്തിനൊടുവില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുഷാഗ്രയെ 7.2 കോടി മുടക്കിയാണ് ഡല്‍ഹി ടീമിലെത്തിച്ചത്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും കുഷാഗ്രയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കുഷാഗ്രക്കായി 10 കോടി രൂപവരെ മുടക്കാന്‍ ടീം മെന്‍ററായ സൗരവ് ഗാംഗുലി തയാറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'തല'യായ സാക്ഷാല്‍ എം എസ് ധോണിയുടെ നാട്ടുകാരനായ കുഷാഗ്രയിലും ധോണിയുടെ ചില മിന്നലാട്ടങ്ങള്‍ ഗാംഗുലിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതാരത്തിനായി ഡല്‍ഹി ലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞത്. ധോണിയുടെ പകുതിയെങ്കിലും പ്രകടനം പുറത്തെടുക്കാനായാല്‍ കുഷാഗ്ര ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമാകുമെന്ന് ലേലത്തിനുശേഷം ഗാംഗുലി പറയുകയും ചെയ്തു.
രോഹിത്തിനുവേണ്ടി ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ സമീപിച്ചോ; ഒടുവിൽ പ്രതികരിച്ച് ചെന്നൈ സിഇഒ
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ട്രയല്‍സില്‍ പങ്കെടുത്ത കുഷാഗ്രയുടെ സിക്സ് അടിക്കാനുള്ള കഴിവു കണ്ടാണ് ഗാംഗുലി യുവതാരത്തിനായി രംഗത്തെത്തിയത്. കുഷാഗ്രയുടെ കീപ്പിംഗിലും മതിപ്പു രേഖപ്പെടുത്തിയ ഗാംഗുലി സ്റ്റംപിംഗ് മികവില്‍ ചെറിയൊരു ധോണി ടച്ചുണ്ടെന്ന് ഗാംഗുലി തന്നെ പറയുകയും ചെയ്തുവെന്ന് കുഷാഗ്രയുടെ പിതാവ് ശശികാന്ത് പറഞ്ഞു. ട്രയല്‍സിനുശേഷം 10 കോടി മുടക്കിയിട്ടായാലും ഡല്‍ഹി ടീമിലെടുക്കുമെന്ന് അവനോട് ഗാംഗുലി പറഞ്ഞിരുന്നു. അന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും അടിസ്ഥാന വിലക്ക് തന്നെ അവന്‍ ഡല്‍ഹി ടീമിലെത്തുമെന്നാണ് കരുതിയതെന്നും ശശിശാന്ത് പറഞ്ഞു. കാരണം, അതിന് മുമ്പ് ഇന്ത്യക്കായി കളിക്കാത്ത ഒരു താരം മാത്രമെ 10 കോടി രൂപ ലേലത്തില്‍ സ്വന്തമാക്കിയിട്ടുള്ളു. അത് പേസര്‍ ആവേശ് ഖാനാണ്.
അതുകൊണ്ടു തന്നെ 7.2 കോടി മുടക്കി ഡല്‍ഹി അവനെ ടീമിലെടുത്തപ്പോള്‍ കുറച്ചുനേരത്തേക്ക് എന്തുചെയ്യണമെന്നറിയാതെ ഞാന്‍ അന്തംവിട്ടിരുന്നുപോയി. കാരണം, അത്ഭുതങ്ങള്‍ക്കായി ആഗ്രഹിക്കാന്‍ മാത്രമെ എല്ലാവര്‍ക്കും കഴിയു. ഞങ്ങളുടെ ജീവിതത്തില്‍ ഇന്നലെ അത് യാഥാര്‍ത്ഥ്യമായി. ഗാംഗുലി വാക്കു കൊടുത്തത് വെറും പ്രോത്സാഹിപ്പിക്കാനായിട്ടായിരുന്നു എന്നാണ് ഇന്നലെ വരെ ഞാന്‍ കരുതിയിരുന്നതെന്നും ശശാങ്ക് പറഞ്ഞു.
ഹര്‍ഷല്‍ പട്ടേലിന് വീണ്ടും ബംപറടിച്ചു, ഡാരില്‍ മിച്ചല്‍ ചെന്നൈയില്‍, കോട്സീയെ റാഞ്ചി മുംബൈ
എന്നാല്‍ ട്രയല്‍സിലെ മികവ് മാത്രമല്ല കുഷാഗ്രയെ ഡല്‍ഹി ടീമിലിത്തെച്ചതെന്ന് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു മത്സരത്തില്‍ 250 റണ്‍സടിച്ച ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററാണ് കുഷാഗ്ര. 2021ല്‍ നാഗാലാന്‍ഡിനെതിരായ രഞ്ജി മത്സരത്തിലായിരുന്നു ഇത്. 266 റണ്‍സടിച്ച കുഷാഗ്ര പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന്‍റെ റെക്കോര്‍ഡാണ് അന്ന് തകര്‍ത്തത്. കുഷാഗ്രയെ വിക്കറ്റ് കീപ്പറായി കളിപ്പിച്ചാല്‍ റിഷഭ് പന്തിനെ ഡല്‍ഹി ബാറ്ററായി കളിപ്പിക്കാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക