ബിസിസിഐ പ്രസിഡന്റാവാന്‍ ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ്ക് ഷായും ഉള്‍പ്പെടെ വമ്പന്‍മാര്‍
ആകെ 38 പേരുടെ പേരുകളാണ് വിവിധ സംസ്ഥാന അസോസിയേഷനുകള്‍ ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ കായികസംഘടനയായ ബിസിസിഐയുടെ അധികാരം കൈയാളാനുള്ള പോരാട്ടത്തില്‍ വമ്പന്‍മാര്‍ രംഗത്ത്. മുന്‍ ഇന്ത്യന്‍ നായകരായ സൗരവ് ഗാംഗുലിക്കും മുഹമ്മദ് അസ്ഹറുദ്ദീനും പുറമെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ, മുന്‍ ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂറിന്‍റെ സഹോദരന്‍ അരുൺ സിംഗ് ധുമാല്‍ എന്നിവരും പ്രസിഡന്റാവാനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ട്.
ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ മുന്‍ താരം ബ്രിജേഷ് പട്ടേൽ, ഡൽഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് രജത് ശര്‍മ്മ , മുന്‍ കേന്ദ്രമന്ത്രി രാജീവ് ശുക്ല തുടങ്ങിയവരും ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ആകെ 38 പേരുടെ പേരുകളാണ് വിവിധ സംസ്ഥാന അസോസിയേഷനുകള്‍ ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയായിരുന്നു പേരുകള്‍ നിര്‍ദേശിക്കാനുള്ള അവസാന തീയതി. ഈ മാസം 16ന് ബിസിസിഐ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്‍ ഗോപാല സ്വാമി ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കും. ബിസിസിഐ ഭരണസമിതിയിലെ ആറും, ഐപിഎല്‍ ഭരണസമിതിയിലെ രണ്ടും സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ഈ മാസം 23ന് നടക്കും. ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.