ബംഗാള്‍ ജനതക്കായി ദാദയിറങ്ങി; സർക്കാർ സ്‍കൂളുകളില്‍ പാർപിച്ചിരിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ അരി
50 ലക്ഷം രൂപയുടെ അരി ദുരിതത്തിലായ ബംഗാള്‍ ജനതയ്ക്ക് വിതരണം ചെയ്യുമെന്ന് ബിസിസിഐ പ്രസിഡന്‍റ് വ്യക്തമാക്കി
കൊല്‍ക്കത്ത: കൊവിഡ് 19 ബാധിതര്‍ക്ക് സഹായവുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 50 ലക്ഷം രൂപയുടെ അരി ദുരിതത്തിലായ ബംഗാള്‍ ജനതയ്ക്ക് വിതരണം ചെയ്യുമെന്ന് ദാദ വ്യക്തമാക്കി. സര്‍ക്കാര്‍ സ്‍കൂളുകളില്‍ പാര്‍പിച്ചിരിക്കുന്നവര്‍ക്കാകും അരി വിതരണം ചെയ്യുക. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ത്തക്കുറിപ്പിലണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ബിസിസിഐ ഇതുവരെയും സഹായമൊന്നും പ്രഖ്യാപിക്കാത്തത് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സെക്രട്ടറി ജെയ് ഷായുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതികൂല സാഹചര്യത്തില്‍ ഐപിഎല്ലിന്‍റെ ഭാവിയും ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ബംഗാള്‍ സർക്കാരിന് ഒരു കൈത്താങ്ങ് ബുധനാഴ്‍ച ഗാംഗുലി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാർഡന്‍സ് ക്രിക്കറ്റ് ഗ്രൌണ്ടിലെ ഇന്‍ഡോർ സൌകര്യങ്ങളും താരങ്ങളുടെ ഡോർമറ്ററിയും താല്‍ക്കാലിക ആശുപത്രിക്കായി തുറന്നുകൊടുക്കുമെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. കൊവിഡ് 19നെ തുടർന്ന് മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചിട്ടതിനാല്‍ ദാദ കൊല്‍ക്കത്തയിലാണുള്ളത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക