Asianet News MalayalamAsianet News Malayalam

SA vs IND : എന്തുകൊണ്ട് വെങ്കടേഷ് അയ്യർ പന്തെറിഞ്ഞില്ല; കാത്തിരുന്ന മറുപടിയുമായി ശിഖർ ധവാന്‍

ഓള്‍റൌണ്ടർ ഹർദിക് പാണ്ഡ്യക്ക് പകരമാണ് വെങ്കടേഷ് അയ്യർ ഇന്ത്യന്‍ ഏകദിന ടീമിലെത്തിയത്

South Africa vs India 1st ODI Shikhar Dhawan reveals why Venkatesh Iyer didnt bowl
Author
Paarl, First Published Jan 20, 2022, 3:24 PM IST

പേള്‍: ജസ്‍പ്രീത് ബുമ്രയൊഴികെയുള്ള  (Jasprit Bumrah) ഇന്ത്യന്‍ ബൌളർമാർക്കൊന്നും (Team India) കാര്യമായ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെ പോയ മത്സരത്തില്‍ എന്തുകൊണ്ട് ഓള്‍റൌണ്ടായ വെങ്കടേഷ് അയ്യർക്ക് (Venkatesh Iyer) പന്തെറിയാന്‍ അവസരം നല്‍കിയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനം (South Africa vs India 1st ODI) കണ്ട ആരാധകരെല്ലാം ചോദിച്ച ചോദ്യമാണിത്. ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍ (Shikhar Dhawan) ഈ സംശയത്തിന് മറുപടി നല്‍കി. 

'പിച്ചില്‍ ടേണ്‍ ലഭിച്ചതിനാല്‍ സ്പിന്നർമാർ നന്നായി പന്തെറിഞ്ഞതുകൊണ്ടാണ് വെങ്കടേഷ് അയ്യർക്ക് ബൌളിംഗിന് അവസരം നല്‍കാതിരുന്നത്. മധ്യ ഓവറുകളില്‍ പേസർമാരെ അധികം ഉപയോഗിച്ചിരുന്നില്ല. സ്പിന്നർമാരാണ് ആക്രമണം നയിച്ചിരുന്നത്' എന്നും പേളിലെ മത്സര ശേഷം ധവാന്‍ പറഞ്ഞതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

ഫോമില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളുമായി പാടുപെടുന്ന ഓള്‍റൌണ്ടർ ഹർദിക് പാണ്ഡ്യക്ക് പകരമാണ് വെങ്കടേഷ് അയ്യർ ഇന്ത്യന്‍ ഏകദിന ടീമിലെത്തിയത്. കന്നിയങ്കത്തില്‍ എന്നാല്‍ ഒരു പന്ത് പോലും നായകന്‍ കെ എല്‍ രാഹുല്‍ അദേഹത്തെ ഏല്‍പിച്ചില്ല. പന്തെറിയാത്ത ഓള്‍റൌണ്ടറോ എന്ന ചോദ്യവുമായി ഇതോടെ ആരാധകർ രംഗത്തെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ടീമിലെത്തിയപ്പോള്‍ ഹർദിക് പന്തെറിയാതിരുന്നത് മുമ്പ് വലിയ വിമർശനം നേരിട്ടതാണ്. 

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. നായകന്‍ തെംബാ ബാവൂമയും (143 പന്തില്‍ 110), വാന്‍ ഡെര്‍ ഡസനും(96 പന്തില്‍ 129) സെഞ്ചുറി നേടി. മറുപടിയായി ഇന്ത്യക്ക് 8 വിക്കറ്റിന് 265 റൺസേ നേടാനായുള്ളൂ. 79 റൺസുമായി ശിഖര്‍ ധവാനും 51 റൺസെടുത്ത വിരാട് കോലിയും തിളങ്ങിയെങ്കിലും വെങ്കടേഷ് ഉള്‍പ്പെടുന്ന മധ്യനിര പരാജയപ്പെട്ടു. വാലറ്റത്ത് പുറത്താകാതെ 50 റണ്‍സെടുത്ത ഷർദ്ദുല്‍ ഠാക്കൂർ ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചെങ്കിലും വെങ്കടേഷിന് ഏഴ് പന്തില്‍ 2 റണ്‍സേയുള്ളൂ. 

SA vs IND : കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സിക്ക് പിന്തുണ; ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഡെയ്ല്‍ സ്റ്റെയ്ന്‍
 

Follow Us:
Download App:
  • android
  • ios