ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് വിക്കറ്റ് സമ്പാദ്യം ഷമി 200 തികച്ചത്
സെഞ്ചൂറിയന്‍: ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഇരട്ട സെഞ്ചുറി (200 Test Wickets) തികച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ (Mohammed Shami) പ്രശംസകൊണ്ട് മൂടി വൈറ്റ്-ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (Rohit Sharma). ഇരട്ട സെഞ്ചുറി എപ്പോഴും സ്‌പെഷ്യലായ നമ്പര്‍ ആണെന്നാണ് ഹിറ്റ്‌മാന്‍റെ (Hitman) പ്രശംസ. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറി താന്‍ നേടിയിട്ടുള്ളത് പറയാതെ പറയുകയാണ് രോഹിത് ശര്‍മ്മ ട്വീറ്റില്‍.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് വിക്കറ്റ് സമ്പാദ്യം ഷമി 200 തികച്ചത്. കരിയറിലെ 55-ാം ടെസ്റ്റിലാണ് ഷമി 200 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ചത്. കപിൽ ദേവ്, ഇശാന്ത് ശർമ്മ, സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് എന്നിവരാണ് ഷമിക്ക് മുൻപ് 200 വിക്കറ്റ് ക്ലബിൽ ഇടംപിടിച്ച ഇന്ത്യൻ പേസർമാർ. കപിൽ ദേവ് 434ഉം ഇശാന്തും സഹീറും 311ഉം ശ്രീനാഥ് 236ഉം വിക്കറ്റ് നേടിയിട്ടുണ്ട്.
എറിഞ്ഞൊതുക്കി ഷമിയേറ്
ഒന്നാം ഇന്നിംഗ്‌സില്‍ 327 റൺസ് പിന്തുടര്‍ന്ന പ്രോട്ടീസിനെ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഇന്ത്യ 197ല്‍ തളച്ചു. 16 ഓവറിൽ 44 റൺസ് മാത്രം വഴങ്ങിയാണ് ഷമിയുടെ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍മാരെ മടക്കിയത്. എയ്‌ഡൻ മർക്രാം(13), കീഗൻ പീറ്റേഴ്‌സൺ(15), തെംബ ബാവുമ(52), വിയാൻ മുൾഡർ(12), കാഗിസോ റബാഡ(25) എന്നിവര്‍ ഷമിക്ക് മുന്നില്‍ അടിയറവുപറഞ്ഞു.
സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ക്രീസിലെത്തിയത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 35-2 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ കെ എല്‍ രാഹുലിനൊപ്പം(11*) ചേതേശ്വര്‍ പൂജാരയാണ്(0*) ക്രീസില്‍. മായങ്ക് അഗര്‍വാള്‍(4), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(10) എന്നിവര്‍ പുറത്തായി. എട്ട് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് ആകെ 173 റൺസ് ലീഡായി.
