South Africa vs India : വാണ്ടറേഴ്‌സിൽ വണ്ടറാവാന്‍ കോലി; കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്
ജൊഹന്നസ്‌ബര്‍ഗില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുണ്ട് കോലിക്ക്. അതിനാല്‍ പുതിയ നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ നായകന് അനായാസം കഴിഞ്ഞേക്കും.
ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാന്‍ ടീം ഇന്ത്യ (Team India) നാളെ ജൊഹന്നസ്‌ബര്‍ഗില്‍ (South Africa vs India 2nd Test) ഇറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലി (Virat Kohli) ഉന്നമിടുന്നത് വ്യക്തിഗത റെക്കോര്‍ഡും. വാണ്ടറേഴ്‌സിൽ (The Wanderers Stadium Johannesburg) കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോര്‍ഡാണ് കോലിക്ക് കയ്യെത്തും ദൂരെ മാത്രമുള്ളത്. ജൊഹന്നസ്‌ബര്‍ഗില്‍ മുമ്പ് കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 2 അര്‍ധ സെഞ്ചുറിയുമുള്ള കോലിക്ക് ഇതിന് അനായാസം കഴിച്ചേക്കും.
ഏഴ് റണ്‍സ് കൂടി നേടിയാല്‍ 316 റണ്‍സുള്ള ന്യൂസിലന്‍ഡിന്‍റെ ജോണ്‍ റീഡിനെ വിരാട് കോലിക്ക് മറികടക്കാം. 310 റണ്‍സുമായി പട്ടികയില്‍ രണ്ടാമനാണ് കോലി. ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും (263) ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണ് (262) മൂന്നും നാലും സ്ഥാനങ്ങളില്‍. ഓസീസ് മുന്‍താരം ഡാമിയന്‍ മാര്‍ട്ടിനാണ് അഞ്ചാം സ്ഥാനത്ത് (255). ഫോമിലല്ലാത്ത ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാരയ്‌ക്ക് വാണ്ടറേഴ്‌സിൽ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സഹിതം 229 റണ്‍സുണ്ട്. എന്നാല്‍ പൂജാരയെ നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.
ചരിത്രമെഴുതാന്‍ കോലിപ്പട
വാണ്ടറേഴ്‌സിൽ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും സമീപകാലത്ത് ആരാധകര്‍ പ്രതീക്ഷിക്കുന്ന പ്രകടനമല്ല കോലി കാഴ്‌ചവെക്കുന്നത്. ഒറ്റ സെഞ്ചുറിയില്ലാതെയാണ് കിംഗ് കോലി 2021 അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ശതകമില്ലാതെ കോലി വിറച്ചത്. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന സെഞ്ചുറി. സെഞ്ചൂറിയനില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സിൽ 35ഉം രണ്ടാം ഇന്നിംഗ്‌സിൽ 18ഉം റൺസേ കോലിക്കുണ്ടായിരുന്നുള്ളൂ.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സിൽ തുടക്കമാവും. സെഞ്ചൂറിയനിൽ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. വാണ്ടറേഴ്‌സിൽ ജയിച്ചാൽ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും.