ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പാണ് രോഹിത് ശര്‍മ്മയെ ഏകദിന നായകപദവി കൂടി ബിസിസിഐ ഏല്‍പിച്ചത്

മുംബൈ: ടീം ഇന്ത്യയുടെ ഏകദിന (Indian Odi Team) നായകപദവിയില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ വിരാട് കോലിയുടെ (Virat Kohli) പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). ക്യാപ്റ്റന്‍സി ഭാരം ഒഴിവായതോടെ രണ്ട് വര്‍ഷം മുമ്പുവരെ കണ്ടതുപോലെ കോലിയുടെ ബാറ്റില്‍ നിന്ന് തുടരെ സെഞ്ചുറികള്‍ ഒഴുകുമെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

'രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനാക്കിയപ്പോള്‍ 20, 30, 40 റണ്‍സുകള്‍ ബിഗ് സ്‌കോറുകളായി മാറ്റുന്നത് നാം കണ്ടിരുന്നു. ക്യാപ്റ്റനാകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കും. ഷോട്ട് സെലക്‌ഷന്‍ മെച്ചപ്പെടും. മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് കീഴില്‍ അഞ്ച് കിരീടങ്ങള്‍ നേടിയത് നാം കണ്ടതാണ്. വൈറ്റ് ബോള്‍ ക്യാപ്റ്റനാകുമ്പോള്‍ രോഹിത് കൂടുതല്‍ റണ്‍സ് കണ്ടെത്തുമെന്ന് കരുതാം' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മാത്രമല്ല ഇന്ത്യന്‍ ടീമിനെ മുമ്പ് ചുരുക്കം അവസരങ്ങളില്‍ നയിച്ചപ്പോഴും മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. രോഹിത് 2018ല്‍ ഇന്ത്യയെ നിദാഹസ് ട്രോഫിയിലും ഏഷ്യ കപ്പിലും കിരീടത്തിലേക്ക് നയിച്ചിരുന്നു. 

കോലിയുടെ ക്യാപ്റ്റന്‍സി മാറ്റം പുകിലായപ്പോള്‍ 

ലോകകപ്പോടെ ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയെ നായകനായി ബിസിസിഐ നിയമിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പാണ് രോഹിത്തിനെ ഏകദിന നായകപദവി കൂടി ഏല്‍പിച്ചത്. ഇതോടെ ടെസ്റ്റില്‍ മാത്രമായി കോലിയുടെ ക്യാപ്റ്റന്‍സി. കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് വേണ്ടത്ര അറിയിപ്പുകളില്ലാതെയാണ് എന്ന വിവാദം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. 

ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് എന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പ് കോലി തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ നായകസ്ഥാനം രോഹിത്തിന് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്നായിരുന്നു ഗാംഗുലി നേരത്തെ അവകാശപ്പെട്ടിരുന്നത്. ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്നും കോലി വ്യക്തമാക്കി. എന്നാല്‍ കോലിയോട് തുടരാന്‍ ആവശ്യപ്പെട്ടു എന്നാണ് ഗാംഗുലി അവകാശപ്പെട്ടത്. 

South Africa vs India : അവന്‍ തെളിഞ്ഞ താരം, ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കരുത്: അഭ്യര്‍ഥിച്ച് ആകാശ് ചോപ്ര