ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യ ലോകകപ്പ് പോരാട്ടം തുടങ്ങുക. ചെന്നൈയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ സഹായിക്കുന്നതാണ് ചരിത്രം. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ പിടിമുറുക്കാന്‍ അവസരമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുംബൈ: ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം വന്നതിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്ന സ്റ്റേഡിയങ്ങളിലെ പിച്ചിനെക്കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച. ലോകകപ്പില്‍ ഒമ്പത് വേദികളില്‍ മത്സരിക്കുന്ന ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ തന്നെ 10000ത്തോളം കിലോ മീറ്ററുകള്‍ യാത്ര ചെയ്യണം.

ഓസ്ട്രേലിയക്ക് സ്പിന്‍ കെണി

ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യ ലോകകപ്പ് പോരാട്ടം തുടങ്ങുക. ചെന്നൈയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ സഹായിക്കുന്നതാണ് ചരിത്രം. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ പിടിമുറുക്കാന്‍ അവസരമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയക്കാകട്ടെ ആദം സാംപയെയും ആഷ്ടണ്‍ അഗറെയും ആശ്രയിക്കേണ്ടിവരും. ഇന്ത്യയിതെ തന്നെ പഴക്കം ചെന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമായ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യ ഇതുവരെ ഏകദിനത്തില്‍ 300 കടന്നിട്ടില്ല. ടോസ് നേടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഇവിടുത്തെ ചരിത്രം. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോ ആവുമെന്നതിനാല്‍ ബാറ്റിംഗ് എളുപ്പമാകില്ല.

പാക്കിസ്ഥാനെതിരെ ബാറ്റിംഗ് പിച്ച്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന ബാറ്റിംഗ് പിച്ചായിരിക്കും ഇന്ത്യയെ കാത്തിരിക്കുക. ഇതുവഴി പാക് പേസര്‍മാരുടെ ഭീഷണി ഒഴിവാക്കാനാകുമെന്നാണ് കരുതുന്നതെങ്കിലും ബാബര്‍ അസമിനെപ്പോലുള്ള ബാറ്റര്‍മാരുള്ള പാക്കിസ്ഥാന്‍ ഈ പിച്ചില്‍ വലിയ സ്കോര്‍ നേടിയാല്‍ ഇന്ത്യക്ക് സമ്മര്‍ദ്ദമാവും. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വലിയ ബൗണ്ടറികളും ലോ ബൗണ്‍സും കറുത്ത കളിമണ്ണുകൊണ്ടുള്ള പിച്ചും സ്പിന്നര്‍മാരെ സഹായിക്കുന്നതാണ്.

ന്യൂിസലന്‍ഡിനെതിരെ വെല്ലുവിളി

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് വേദിയാവുക ധരംശാലയാണ്. തണുത്ത അന്തരീക്ഷം പേസര്‍മാരെ സഹായിക്കുന്ന പിച്ചും ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും. തുടക്കത്തില്‍ ബോള്‍ട്ടിന്‍റെയും സൗത്തിയുടെയും സ്വിംഗിനെ അതിജീവിച്ചാല്‍ വലിയ സ്കോര്‍ നേടാന്‍ ധരംശാലയില്‍ അവസരമുണ്ട്.

തിരുവനന്തപുരത്തിന് ലോകകപ്പ് വേദി നഷ്ടമാവാന്‍ കാരണം അസൗകര്യങ്ങള്‍ മാത്രമോ ?

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താന്‍ ലഖ്നൗവിലും സ്പിന്‍ പിച്ച്

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് വേദിയാവുക ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയമാകും. ഇത്തവണ ഐപിഎല്‍ മത്സരങ്ങളില്‍ ഏറ്റവും ചെറിയ സ്കോറുകള്‍ പിറന്നതും അത് ഫലപ്രദമായി പ്രതിരോധിച്ചതും ലഖ്നൗവിലായിരുന്നു. ഐപിഎല്ലില്‍ 140 റണ്‍സ് പോലും പ്രതിരോധിക്കാന്‍ ടീമുകള്‍ക്കായി. സ്പിന്നര്‍മാരെ നേരിടുക വലിയ വെല്ലുവിളിയാകുന്ന പിച്ചില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാവും ഇന്ത്യക്ക് ഭീഷണിയാവുക.

ബംഗ്ലാദേശിനെ പൂനെയിലും അഫ്ഗാനിസ്ഥാനെ ഡല്‍ഹിയിലും നേരിടുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയെ കൊല്‍ക്കത്തയില്‍ നേരിടും. യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുകളുമായി മുംബൈയിലെയും ബംഗലൂരുവിലെയും ബാറ്റിംഗ് പറുദീസയിലാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.