രണ്ടാം ഇന്നിംഗ്‌സില്‍ മോശം രീതിയില്‍ പുറത്തായതിന് പിന്നാലെയാണ് ഗവാസ്‌കര്‍ വിമര്‍ശനവുമായെത്തിയത്. കൂടെ അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരേയും ഗവാസ്‌കര്‍ തിരിയുന്നുണ്ട്.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ മോശം പ്രകടനത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. രണ്ടാം ഇന്നിംഗ്‌സില്‍ മോശം രീതിയില്‍ പുറത്തായതിന് പിന്നാലെയാണ് ഗവാസ്‌കര്‍ വിമര്‍ശനവുമായെത്തിയത്. കൂടെ അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരേയും ഗവാസ്‌കര്‍ തിരിയുന്നുണ്ട്.

കോലിയുടെ ഷോട്ട് സെലക്ഷന്‍ മോശമായിരുന്നുവെന്നാണ് ഗവാസ്‌കറുടെ വിമര്‍ശനം. ''ഒരു സാധാരണ ഷോട്ട് മാത്രമായിരുന്നത്. ഓഫ്സ്റ്റംപിന് പുറത്തുള്ള പന്തുകളെല്ലാം കോലി ഒഴിവാക്കിയാണ് അതുവരെ കളിച്ചിരുന്നത്. അര്‍ധ സെഞ്ചുറി നേടാന്‍ ഒരു റണ്‍സ് മാത്രം മതിയെന്ന തോന്നലുണ്ടാക്കിയത് കാരണമാവാം കോലി ആ ഷോട്ട് കളിക്കാന്‍ ശ്രമിച്ചത്. നാഴികക്കല്ലുകളോട് അടുക്കുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജയ്ക്കും ഇതുതന്നെയാണ് സംഭവിച്ചത്. 48 റണ്‍സില്‍ നില്‍ക്കെ ഇതുവരെ കളിക്കാത്ത ഷോട്ടിന് ശ്രമിച്ച് ജഡേജ പുറത്തായി. അതേ ഇന്നിംഗ്‌സില്‍ 46 റണ്‍സെടുത്ത് നില്‍ക്കെ അജിന്‍ക്യ രഹാനെ പുറത്തായതും മോശം ഷോട്ടിലാണ്. 

എന്തുകൊണ്ടാണ് ഇത്തരം ഷോട്ടുകള്‍ കളിക്കുന്നത്. അതിനര്‍ത്ഥം താരങ്ങള്‍ നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുന്നു എന്നുള്ളത് കൊണ്ടാണ്. കോലി പുറത്തായത് മോശം ഷോട്ടിലാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്തിനാണ് ആ ഷോട്ട് കളിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ലോംഗ് ഇന്നിംഗ്‌സ് ആവശ്യമായ മത്സരങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് അദ്ദേഹം ക്ലാസെടുക്കാറുണ്ട്. ഓഫ്സ്റ്റംപിന് ഏറെ ദൂരം പുറത്തുപോയ ഒരു പന്തില്‍ ബാറ്റ് വെച്ച് പുറത്തായാല്‍ എങ്ങനെയാണ് മത്സരം ജയിക്കുക.'' ഗവാസ്‌കര്‍ ചോദിച്ചു.

ടോസ് നേടിയിട്ടും എന്തുകൊണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു? മറുപടിയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

തോല്‍വിക്ക് ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരേയും വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ എത്തിയിരുന്നു. ''ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇവര്‍ രാജാക്കന്‍മാരാണ്. അതുപോലെ വിദേശത്തെ ചില ഫ്‌ലാറ്റ് പിച്ചുകളിലും. അതുകൊണ്ട് സത്യസന്ധമായ സ്വയം വിലയിരുത്തലാണ് വേണ്ടത്. ഒരു ടീം തോല്‍ക്കും ഒരു ടീം ജയിക്കും എന്നുറപ്പാണ്. പക്ഷെ എങ്ങനെ തോല്‍ക്കുന്നു എന്നതാണ് കാര്യം. നിലവിലെ ബാറ്റര്‍മാരാരും വിമര്‍ശനത്തിന് അതീതരല്ല. അല്ലാതെ എല്ലാം പായക്കടിയില്‍ ഇട്ട് മൂടുകയല്ല വേണ്ടത്.'' ഗവാസ്‌കര്‍ തുറന്നടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player