ഐപിഎല്ലിൽ ഇന്ന് ആദ്യ മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ്, ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മികച്ച ബാറ്റിംഗ് നിരയുമായി ആത്മവിശ്വാസത്തിലുള്ള ഹൈദരാബാദിനെതിരെ, തോൽവിയിൽ നിന്ന് കരകയറാൻ ലക്നൗവിന് ജയം അനിവാര്യമാണ്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നും രണ്ട് മത്സരങ്ങളുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യ മത്സരത്തില്‍ ലക്‌നൌ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.ഹൈദരാബാദില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളിതുടങ്ങുക. ഒറ്റത്തോല്‍വിയോടെ പ്രതിസന്ധിയുടെ കൂമ്പാരമായി മാറിയ ലക്‌നൌ സൂപ്പര്‍ ജയന്റ്‌സ് ആദ്യ ജയത്തിനായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത്. ഡല്‍ഹിക്കെതിരായ തോല്‍വിക്ക് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ തനിനിറം കണ്ടു സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്തും കോച്ച് ജസ്റ്റിന്‍ ലാംഗറും, പിന്നാലെ പതിവ് നാടകങ്ങളും.
ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ സണ്‍റൈസേഴ്‌സ്. ഹോം ഗ്രൌണ്ടില്‍ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഹൈദരാബാദിന്റെ കരുത്ത് പവര്‍പാക്ക് ബാറ്റിംഗ് നിര. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവരില്‍ രണ്ടുപേരെങ്കിലും തകര്‍ത്തടിച്ചാല്‍ ലക്‌നൌ വിയര്‍ക്കും. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓള്‍റൌണ്ട് മികവിനൊപ്പം ബൌളര്‍മാരും താളം കണ്ടെത്തിയോടെ സണ്‍റൈസേഴ്‌സ് സൂപ്പര്‍ സെറ്റ്.
സണ്‍റൈസേഴ്‌സിനോട് കിടപിടിക്കാനുള്ള ബാറ്റിംഗ് കരുത്തുണ്ട് സൂപ്പര്‍ ജയന്റ്‌സിന്. പക്ഷേ മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, റിഷഭ് പന്ത്, ആയുഷ് ബദോണി, അബ്ദുല്‍ സമദ് എന്നിവര്‍ ക്രീസിലുറയ്ക്കണം, അവസരത്തിനൊത്ത് ഉയരണം. മാര്‍ക്രത്തിന് പകരം പന്തിനെ ഓപ്പണറാക്കിയ പരീക്ഷണം തുടരുമോയെന്നും ആകാംക്ഷ. നേരിട്ട ആദ്യപന്തുമുതല്‍ ആക്രമിച്ച് കളിക്കുന്ന സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരെ തളയ്ക്കാന്‍ മുഹമ്മദ് ഷമിയും, ആന്റിച്ച് നോര്‍കിയയും മൊഹ്‌സിന്‍ ഖാനുമെല്ലാം പുതുവഴികള്‍ തേടേണ്ടിവരും.
തുടക്കത്തില്‍ പേസര്‍മാരെ തുണയ്ക്കുന്ന ഹൈദരാബാദിലെ പിച്ചില്‍ റണ്ണൊഴുകും എന്നാണ് പ്രതീക്ഷ. ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന ഏഴാമത്തെ മത്സരം. നാലില്‍ സൂപ്പര്‍ ജയന്റ്‌ലസും രണ്ടില്‍ സണ്‍റൈസേഴ്‌സും ജയിച്ചു.

