ന്യൂസിലന്‍ഡിനെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും അവസാനവട്ട ഒരുക്കത്തിനിറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് അഭിഷേക് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളി ആരെന്നറിയാനാണ്.
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യബാറ്റിംഗ് തെരഞ്ഞെടുത്തു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ഒരേയൊരു സന്നാഹമത്സരമാണിത്. ന്യൂസിലന്‍ഡിനെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും അവസാനവട്ട ഒരുക്കത്തിനിറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് അഭിഷേക് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളി ആരെന്നറിയാനാണ്. അഭിഷേകിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുമെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടോസ് നേടിയശേഷം പറഞ്ഞു.
തിലക് വര്‍മ പരിക്കുമാറി തിരിച്ചെത്തും. സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആര്‍ക്കും ബാറ്റിംഗിനും ബൗളിംഗിനും അവസരമുണ്ട്. അതുകൊണ്ട് തന്നെ ഓപ്പണറായല്ലെങ്കിലും സഞ്ജുവും ഇന്ന് ബാറ്റിംഗിനിറങ്ങിയേക്കുമെന്നാണ് കരുതുന്നത്. സന്നാഹ മത്സരായതിനാല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാമെങ്കിലും ഇന്നും തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിന് ലോകകപ്പ് പ്ലേയിംഗ് ഇലവനിലെ സ്ഥാനം മറക്കാം. കിവീസിനെതിരായ അഞ്ചുകളിയില്‍ സഞ്ജു വെറും 46 റണ്‍സ് മാത്രമാണ് നേടിയത്. നാല് കളിയില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ കാര്യവട്ടത്തെ സെഞ്ച്വറിയും റായ്പൂരിലെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 215 റണ്‍സും നേടി.
ദക്ഷിണാഫ്രിക്ക സ്ക്വാഡ്:എയ്ഡൻ മാർക്രം (ക്യാപ്റ്റൻ),ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ),റയാൻ റിക്കൽട്ടൺ, ഡെവാൾഡ് ബ്രെവിസ്,ട്രിസ്റ്റൻ സ്റ്റബ്സ്,ജേസൺ സ്മിത്ത്,ഡേവിഡ് മില്ലർ,മാർക്കോ ജാൻസെൻ,ജോർജ് ലിൻഡെ,കോർബിൻ ബോഷ്,കേശവ് മഹാരാജ്,ക്വേന മഫാക,ലുങ്കി എൻഗിഡി,ആൻറിച്ച് നോർക്യ, കാഗിസോ റബാഡ.
ഇന്ത്യ സ്ക്വാഡ്: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്.
