ടീം ഇന്ത്യയല്ല! ടി20 ലോകകപ്പ് ഫേവറേറ്റുകള്‍ മറ്റൊരു ടീമെന്ന് സ്വാൻ
ടി20 സ്‌പെഷ്യലിസ്റ്റുകള്‍ എന്ന വിശേഷണമുള്ള ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. ടി20 ലോകകപ്പ് രണ്ട് തവണ ഉയര്‍ത്തിയിട്ടുണ്ട്.
ലണ്ടന്‍: യുഎഇയും ഒമാനും വേദിയാകന്ന ടി20 ലോകകപ്പിലെ ഫേവറേറ്റുകളെ പ്രവചിക്കുകയാണ് മുന്‍താരങ്ങള്‍. ലോകകപ്പിലെ കരുത്തരായ ടീമുകളുടെ പട്ടികയില്‍ കോലിപ്പടയുണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. എന്നാല്‍ ടീം ഇന്ത്യയേക്കാള്‍ ഫേവറേറ്റുകളായി മറ്റൊരു ടീമിനെ കണക്കാക്കുകയാണ് ഇംഗ്ലണ്ട് മുന്‍ സ്‌പിന്നര്‍ ഗ്രെയിം സ്വാൻ.
ഇന്ത്യയിലായിരുന്നു ടൂര്‍ണമെന്‍റ് നടക്കുന്നതെങ്കില്‍ കോലിപ്പടയെ തന്നെ ഫേവറേറ്റുകളായി തെരഞ്ഞെടുക്കുമായിരുന്നെന്നും വേദി ഗള്‍ഫ് നാടുകളിലേക്ക് മാറ്റിയതോടെ വെസ്റ്റ് ഇന്‍ഡീസ് ഫേവറേറ്റുകളായി എന്നുമാണ് സ്വാന്നിന്‍റെ വിലയിരുത്തല്‍.
'ഇന്ത്യയിലായിരുന്നു ടൂര്‍ണമെന്‍റ് എങ്കില്‍ ആതിഥേയര്‍ ഫേവറേറ്റുകളായാനേ. വേദി യുഎഇയിലായത് വെസ്റ്റ് ഇന്‍ഡീസിനെ ഇപ്പോള്‍ ഏറ്റവും കിരീട സാധ്യതയുള്ള ടീമാക്കുന്നു. ബാറ്റിംഗ് നിരയിലെ കരുത്തും ചിട്ടയായ ബൗളിംഗുമാണ് ഇതിന് കാരണം' എന്ന് ഗ്രെയിം സ്വാൻ ടി20 ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ വീഡിയോയില്‍ പറഞ്ഞു.
ടി20 സ്‌പെഷ്യലിസ്റ്റുകള്‍ എന്ന വിശേഷണമുള്ള ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. ടി20 ലോകകപ്പ് രണ്ട് തവണ ഉയര്‍ത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ 2012ലും അവസാനമായി ലോകകപ്പ് നടന്ന ഇന്ത്യയില്‍ വച്ച് 2016ലുമായിരുന്നു കരീബിയന്‍ ടീമിന്‍റെ കിരീടധാരണം. രണ്ട് കിരീടത്തിലും പങ്കാളികളായ ക്രിസ് ഗെയ്‌ല്‍, ഡ്വെയ്‌ന്‍ ബ്രാവോ, ആന്ദ്രേ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങി സീനിയര്‍ താരങ്ങള്‍ ഇക്കുറിയും അണിനിരക്കും.
ടി20 ലോകകപ്പിന് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള സമയം വെസ്റ്റ് ഇന്‍ഡീസിന് ലഭിച്ചിരുന്നു. ടൂര്‍ണമെന്‍റിന് ഒരുക്കമെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ പരമ്പര കളിച്ചാണ് കരീബിയന്‍ സംഘം ലോകകപ്പിന് വരുന്നത്. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ പ്രമുഖ വിന്‍ഡീസ് താരങ്ങള്‍ മിക്കവരും കളിക്കും എന്നത് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ടീമിന് സഹായകമാകും.
ടി20 പൂരം ഒക്‌ടോബര്‍ 17 മുതല്‍
ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്‍റ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. നവംബര്‍ 14ന് ദുബൈയിലാണ് ഫൈനല്‍.
നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലും. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോഗ്യതാറൗണ്ടിൽ മത്സരിക്കുന്നുണ്ട്.
ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഗംഭീര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona