T20 World Cup: വീണ്ടും രോഹിത്-രാഹുല്‍; അഫ്‌ഗാനെതിരെ ഇന്ത്യക്ക് മിന്നും തുടക്കം
ടോസ് നേടിയ അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്‌ഗാന്‍ നിരയില്‍ സ്‌പിന്നര്‍ മുജീബുര്‍ റഹ്മാന്‍ കളിക്കുന്നില്ല.
അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) കൂറ്റന്‍ ജയം അനിവാര്യമായ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ടീം ഇന്ത്യക്ക്(IND vs AFG) മിന്നും തുടക്കം. ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തിയ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ(Rohit Sharma), കെ എല്‍ രാഹുലിനൊപ്പം(KL Rahul) പവര്‍പ്ലേയില്‍ ടീമിനെ വിക്കറ്റ് നഷ്‌ടമില്ലാതെ 53 റണ്‍സിലെത്തിച്ചു. രോഹിത് 24 പന്തില്‍ 34 റണ്‍സുമായും രാഹുല്‍ 13 പന്തില്‍ 18 റണ്‍സുമെടുത്താണ് ക്രീസില്‍ നില്‍ക്കുന്നത്. അഞ്ചാം ഓവറില്‍ ഇന്ത്യ 50 റണ്‍സ് പിന്നിട്ടു. അബുദാബിയില്‍ വന്‍ വിജയലക്ഷ്യം അഫ്‌ഗാന് മുന്നില്‍ ഉയര്‍ത്തുകയാണ് കോലിപ്പടയുടെ ലക്ഷ്യം.
ടോസ് ഭാഗ്യമില്ലാതെ കോലി!
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര.
അഫ്‌ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ്(വിക്കറ്റ് കീപ്പര്‍), റഹ്‌മത്തുള്ള ഗര്‍ബാസ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി(ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നൈബ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, റാഷിദ് ഖാന്‍, കരീം ജനാത്, നവീന്‍ ഉള്‍ ഹഖ്, ഹാമിദ് ഹസന്‍.
ടോസ് നേടിയ അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്‌ഗാന്‍ നിരയില്‍ സ്‌പിന്നര്‍ മുജീബുര്‍ റഹ്മാന്‍ കളിക്കുന്നില്ല. അതേസമയം ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മ ഓപ്പണര്‍ സ്ഥാനത്ത് തിരിച്ചെത്തിയത് ശ്രദ്ധേയമാണ്. രണ്ട് മാറ്റങ്ങളുമായാണ് കോലിപ്പട ഇറങ്ങിയത്. പരിക്ക് മാറി ബാറ്റര്‍ സൂര്യകുമാര്‍ യാദവും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു. ടൂര്‍ണമെന്‍റില്‍ ഇത്തവണത്തെ ആദ്യ മത്സരത്തിനാണ് അശ്വിന്‍ കുപ്പായമണിയുന്നത്.
നിര്‍ണായകമാകുമോ വീണ്ടും ടോസ്?
ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ അഫ്‌ഗാനെതിരെ വമ്പൻ ജയം അനിവാര്യമാണ്. അബുദാബിയിലും ടോസ് നിര്‍ണായകമാണ് എന്ന് മുന്‍ഫലങ്ങള്‍ തെളിയിക്കുന്നു. ഇവിടെ കഴിഞ്ഞ എട്ട് കളിയില്‍ ആറിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ് എന്നത് കോലിപ്പയ്‌ക്ക് ചെറിയ ആശങ്ക നല്‍കിയേക്കും.
ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിനും തോല്‍വി വഴങ്ങിയിരുന്നു ടീം ഇന്ത്യ. ലോകകപ്പിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. 2010ൽ ഏഴ് വിക്കറ്റിനും 2012ൽ 23 റൺസിനും ഇന്ത്യ വിജയിച്ചു. ഇത്തവണ അഫ്‌ഗാന്‍ സ്‌പിന്‍ കരുത്തിനെ അതിജീവിക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കും. എങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.
T20 World Cup| സ്കോട്‌ലന്‍ഡ് പൊരുതി വീണു, ന്യൂസിലന്‍ഡിന് രണ്ടാം ജയം