സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്‌സ് തുടങ്ങിയത്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിനെതിരെ(New Zealand) ബാറ്റിംഗ് തകര്‍ച്ച നേരിട്ട ടീം ഇന്ത്യക്ക്(Team India) കുറഞ്ഞ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ്(Ravindra Jadeja) ടോപ് സ്‌കോറര്‍. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി.

തുടക്കം മുതല്‍ തകര്‍ച്ച

സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്‌സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(4) മിച്ചലിന്‍റെ കൈകളിലെത്തി. മൂന്നാമന്‍ രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ നിലത്തിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുലിന്(18) ടിം സൗത്തിയും യാത്രയപ്പൊരുക്കി. മിച്ചലിന് തന്നെയായിരുന്നു ഈ ക്യാച്ച്. 

നേരിട്ട ആദ്യ പന്തില്‍ ജീവന്‍ ലഭിച്ചത് മുതലാക്കാനാകാതെ പോയ രോഹിത് ശര്‍മ്മയേയും(14) നായകന്‍ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്കേറ്റ പ്രഹരത്തിന്‍റെ ആക്കം കൂട്ടി. ഇതോടെ 10.1 ഓവറില്‍ 48-4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികള്‍ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു. 15-ാം ഓവറില്‍ മില്‍നേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 

100 കടന്നത് കഷ്‌ടിച്ച്

ആറാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നെങ്കിലും കൂറ്റനടികള്‍ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 24 പന്തില്‍ 23 റണ്‍സുമായി ഹര്‍ദിക്, ബോള്‍ട്ടിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. നാലാം പന്തില്‍ ഷര്‍ദുല്‍ ഠാക്കൂറും(0) മടങ്ങി. സൗത്തിയുടെ അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26*), ഷമിയും(0*) പുറത്താകാതെ നിന്നു. 

ടോസ് ജയിച്ച് കിവീസ്

ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെ ഇടംപിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും ഉള്‍പ്പെടുത്തി. 

ഇന്ത്യ: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ജയിംസ് നീഷാം, ദേവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോധി, ആദം മില്‍നെ, ട്രെന്‍ഡ് ബോള്‍ട്ട്, ടിം സൗത്തി. 

കോലിപ്പടയ്‌ക്ക് ജീവന്‍മരണ പോരാട്ടം

ദുബായില്‍ അവസാന പതിനെട്ട് കളിയില്‍ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. ഇന്ന് തോല്‍ക്കുന്നവരുടെ സെമി സാധ്യത പരുങ്ങലിലാവും. 

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് കിവീസിനുള്ളത്. എന്നാല്‍ ആകെ പോരാട്ടങ്ങളെടുത്താല്‍ ഇരു ടീമും ഒപ്പത്തിനൊപ്പം. ഏറ്റുമുട്ടിയ പതിനാറ് കളിയില്‍ ഇരു ടീമിനും എട്ട് ജയം വീതമുണ്ട്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് കളിയിലും റണ്‍ പിന്തുടര്‍ന്ന് മൂന്ന് കളിയിലുമാണ് ഇന്ത്യയുടെ ജയം. 

ടി20 ലോകകപ്പ്: നമീബിയയെ വീഴ്‌ത്തി അഫ്‌ഗാനിസ്ഥാന്‍; അസ്‌ഗാര്‍ അഫ്‌ഗാന് ജയത്തോടെ യാത്രയപ്പ്