ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഹര്‍ദിക് പാണ്ഡ്യ പന്തെറിയും'; പ്രതീക്ഷ പങ്കിട്ട് സഹീര്‍ ഖാന്‍
ന്യൂസിലന്‍ഡിനെതിരെ ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ ഹര്‍ദിക് പന്തെറിയും എന്നാണ് സഹീറിന്‍റെ നിരീക്ഷണം
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യന്‍(Team India) ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) ഫിറ്റ്‌നസ് വലിയ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ നെറ്റ്‌സില്‍ ബൗളിംഗ് ആരംഭിച്ച ഹര്‍ദിക്കിനെ കുറിച്ച് പ്രതീക്ഷ പങ്കുവെക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍(Zaheer Khan). ന്യൂസിലന്‍ഡിനെതിരെ ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ ഹര്‍ദിക് പന്തെറിഞ്ഞേക്കും എന്നാണ് സഹീറിന്‍റെ നിരീക്ഷണം.
ശുഭ പ്രതീക്ഷയുമായി സഹീര്‍
'ലോകകപ്പിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിയും എന്നൊരു അഭ്യൂഹമുണ്ട്. എപ്പോഴാണ് അദേഹം പന്തെറിയുക എന്ന് കാത്തിരുന്ന് കാണാം. ഹര്‍ദിക് നെറ്റ്‌സില്‍ പന്തെറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ താരം പന്തെറിയും എന്നാണ് പ്രതീക്ഷ. ഹര്‍ദിക് പന്തെറിയുമ്പോള്‍ ടീം കൂടുതല്‍ സന്തുലിതമാവുകയും കരുത്താര്‍ജിക്കുകയും ചെയ്യും. ഏത് ടീമിനെ നോക്കിയാലും ആറ് ബൗളിംഗ് ഓപ്‌ഷനുകള്‍ അവര്‍ക്കുണ്ട്. എന്നാല്‍ ഇന്ത്യക്ക് അഞ്ച് മാത്രമേയുള്ളൂ. അതിനാല്‍ ഹര്‍ദിക് ബൗളിംഗ് ആരംഭിച്ചാല്‍ അത് ടീമിന് വലിയ ആശ്വാസമായിരിക്കും' എന്നും സഹീര്‍ ഖാന്‍ ക്രിക്‌ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റതോടെ ഹര്‍ദിക്കിന്‍റെ ഫിറ്റ്‌നസ് കൂടുതല്‍ സംശയത്തിലായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതോടെ താരം പരിശീലനം പുനരാരംഭിച്ചു. ടീം ഫിസിയോ നിതിന്‍ പട്ടേല്‍, അസിസ്റ്റന്‍റ് ട്രെയ്‌നര്‍ സോഹം ദേശായ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ശാരീരികക്ഷമതാ പരിശോധന 20 മിനിട്ട് നീണ്ടുനിന്നു. ഭുവനേശ്വര്‍ കുമാറിനൊപ്പമായിരുന്നു ബൗളിംഗ് പരിശീലനം. ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി, ടീം ഉപദേഷ്‌ടാവ് എം എസ് ധോണി എന്നിവര്‍ ഹര്‍ദിക്കിന്‍റെ ബൗളിംഗ് സൂക്ഷ്‌മമായി നിരീക്ഷിച്ചു.
ഒരു ബോള്‍ പോലുമെറിയാത്ത ഐപിഎല്‍
ജൂലൈയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഹര്‍ദിക് അവസാനമായി പന്തെറിഞ്ഞത്. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് യുഎഇയില്‍ പൂര്‍ത്തിയായ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു പന്തുപോലും താരം എറിഞ്ഞിരുന്നില്ല. എന്നാല്‍ ലോകകപ്പിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ രണ്ട് ഓവറെങ്കിലും പന്തെറിയാന്‍ കഴിയുന്ന നിലയിലേക്ക് ഹര്‍ദിക്കിന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെടുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് വിരാട് കോലി വ്യക്തമാക്കിയിരുന്നു.
ദുബായില്‍ ഞായറാഴ്‌ചയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ജീവൻമരണ പോരാട്ടം. പാകിസ്ഥാനോട് തോറ്റതോടെയാണ് ഇന്ത്യക്കും ന്യൂസിലൻഡിനും മത്സരം അതിനിര്‍ണായകമായത്. ഞായറാഴ്‌ച കിവീസിനെ നേരിടുന്ന ഇന്ത്യ നവംബർ മൂന്നിന് അഫ്‌ഗാനിസ്ഥാനേയും അഞ്ചിന് സ്കോട്‍ലൻഡിനെയും എട്ടിന് നമീബിയയേയും നേരിടും. ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മേൽക്കൈയുണ്ട്.