ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ വിധിയെഴുതുക ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍
ക്യാപ്റ്റന്‍സി മത്സരത്തില്‍ നിര്‍ണായകമാകും എന്ന് പറയുകയാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റും മുന്‍ ഓസീസ് ഓപ്പണറുമായ മാത്യു ഹെയ്ഡന്‍
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യ-പാക്(IND vs PAK) പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന് മേല്‍ സമ്പൂര്‍ണ മേധാവിത്വം ഇന്ത്യക്കുണ്ട്(Team India) എങ്കിലും ക്യാപ്റ്റന്‍സി മത്സരത്തില്‍ നിര്‍ണായകമാകും എന്ന് പറയുകയാണ് പാക് ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റും മുന്‍ ഓസീസ് ഓപ്പണറുമായ മാത്യു ഹെയ്ഡന്‍( Matthew Hayden).
'ഐപിഎല്ലില്‍ കണക്കുകള്‍ നോക്കിയാല്‍ മുന്‍ റെക്കോര്‍ഡുകള്‍ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എം എസ് ധോണിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഓയിന്‍ മോര്‍ഗനും ഫൈനലിലേക്ക് നയിച്ചു. ഇതില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും(ഇന്ത്യ-പാക്) ക്യാപ്റ്റന്‍സി നിര്‍ണായകമാകും. വളരെ ചെറിയ തെറ്റുപോലും വിധിയെഴുത്തിനെ സ്വാധീനിക്കും' എന്നും ഹെയ്‌ഡന്‍ പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഞായറാഴ്ച്ച ദുബായിലാണ് ഇന്ത്യ-പാക് സൂപ്പര്‍പോരാട്ടം. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.
സന്നാഹം ഉഷാറാക്കി ഇന്ത്യ
ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയേയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഞായറാഴ്‌ചത്തെ ഇന്ത്യ-പാക് സൂപ്പര്‍പോരാട്ടത്തിന് ശേഷം 26ന് പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ 31നാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ മത്സരം.
ഇന്ത്യന്‍ സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.