ലഹിരു കുമാര എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റബാദ സിംഗിളെടുത്തപ്പോള്‍ അടുത്ത രണ്ട് പന്തും സിക്സിന് പറത്തി ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കി. അ‍ഞ്ചാം പന്ത് ബൗണ്ടറി കടക്കി റബാദ ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി.

ഷാര്‍ജ: ആവേശം അവസാന ഓവറിലേക്ക് നീണ്ട ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കങ്കയെ(Sri Lanka) നാലു വിക്കറ്റിന് വീഴ്ത്തിയ ദക്ഷിണാഫ്രിക്കക്ക്(South Africa ) തുടര്‍ച്ചയായ രണ്ടാം ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് അവസാന രണ്ടോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

ലഹിരു കുമാര എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റബാദ സിംഗിളെടുത്തപ്പോള്‍ അടുത്ത രണ്ട് പന്തും സിക്സിന് പറത്തി ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കി. അ‍ഞ്ചാം പന്ത് ബൗണ്ടറി കടക്കി റബാദ ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 142ന് ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ 146-6.

View post on Instagram

13 പന്തില്‍ 23 റണ്‍സുമായി മില്ലറും ഏഴ് പന്തില്‍ 13 റണ്‍സെടുത്ത റബാദയും പുറത്താകാതെ നിന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍ച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ലങ്കക്ക് കനത്ത തിരിച്ചടിയായി.

തുടക്കം തകര്‍ച്ചയോടെ, പിടിച്ചുനിന്ന് ബാവുമ

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 25 റണ്‍സെത്തിയപ്പോഴേക്കും റീസ ഹെന്‍ഡ്രിക്സിനെ(11) നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്വിന്‍റണ്‍ ഡി കോക്കിനെയും(12) നഷ്ടമായി. സ്കോര്‍ 49ല്‍ നില്‍ക്കെ റാസി വാന്‍ഡര്‍ ദസ്സനും(16) മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ടെംബാ ബാവുമയും ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി.

View post on Instagram

എന്നാല്‍ പതിനഞ്ചാം ഓവറില്‍ മാര്‍ക്രത്തെയും(19) പതിനെട്ടാല്‍ ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ബാവുമയെയും(46) പ്രിട്ടോറിയസിനെയും(0) നഷ്ടമായതോടെ 112-6ലേക്ക് വീണ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ മില്ലര്‍ക്ക് കൂട്ടായി എത്തിയ റബാദ തകര്‍പ്പന്‍ സിക്സിലൂടെ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. പിന്നീടായിരുന്നു മില്ലറുടെ ഫിനിഷിംഗ്. ശ്രീലങ്കക്കായി ഹസരങ്ക 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചമീര രണ്ട് വിക്കറ്റെടുത്തു.

View post on Instagram

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണര്‍ പാതും നിസങ്കയുടെ അര്‍ധസെഞ്ചുറി കരുത്തിലാണ് 20 ഓവറില്‍ 142 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കക്കായി തബ്രൈസ് ഷംസിയും(Tabraiz Shamsi) പ്രിട്ടോറിയസും(Dwaine Pretorius) മൂന്ന് വിക്കറ്റ് വീതമെടുത്തു.

മോശമല്ലാത്ത തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുശാല്‍ പെരേരയെ(7) നോര്‍ട്യ മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ചരിത അസലങ്കക്കൊപ്പം(14 പന്തില്‍ 21) മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിസങ്ക ലങ്കയെ 50 കടത്തി. ഒമ്പതാം ഓവറില്‍ 61-1 എന്ന മികച്ച നിലയിലയിലായിരുന്ന ലങ്ക വളരെ വേഗമാണ് തകര്‍ന്നടിഞ്ഞത്. അസലങ്ക(14 പന്തില്‍ 21) റണ്ണൗട്ടായതോടെ ലങ്കയെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയായിരുന്നു. അസലങ്കക്ക് പിന്നാലെ ഭാനുക രജപക്സെ(0), അവിഷ്ക ഫെര്‍ണാണ്ടോ(3), വാനിദു ഹസരങ്ക(4) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ലങ്ക 91-5ലേക്ക് കൂപ്പുകുത്തി.

നിസങ്കയുടെ പോരാട്ടം

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഒറ്റയാള്‍ പോരാട്ടം തുടര്‍ന്ന നിസങ്കയാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറില്‍ നിസങ്ക(58 പന്തില്‍ 72) പുറത്തായതോടെ 150 കടക്കാമെന്ന ലങ്കന്‍ മോഹം പൊലിഞ്ഞു. ക്യാപ്റ്റന്‍ ദസന്‍ ഷനക മാത്രമാണ് പിന്നീട് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 46 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിസങ്ക ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് 58 പന്തില്‍ 72 റണ്‍സടിച്ചത്.

ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസും തബ്രൈസ് ഷംസിയും 17 റണ്‍സ് വീതം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 27 റണ്‍സിന് നോര്‍ട്യ രണ്ട് വിക്കറ്റെടുത്തു.