Asianet News MalayalamAsianet News Malayalam

മെല്‍ബണില്‍ കാത്തിരിക്കുന്നത് ഇന്ത്യ-പാക് സ്വപ്ന ഫൈനലോ, പ്രതീക്ഷയോടെ ആരാധകര്‍

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ് ഫൈനല്‍ കളിച്ചത്. ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ മിസ്ബ് ഉള്‍ ഹഖിന്‍റെ സ്കൂപ്പ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ മലയാളി താരം ശ്രീശാന്ത് കൈയിലൊതുക്കിയാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്.

T20 World Cup 2022: India-Pakistan match anticipated at T20 World Cup
Author
First Published Nov 9, 2022, 6:27 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാൻ സ്വപ്ന ഫൈനലിന് ഇനി ഒരു മത്സരത്തിന്‍റെ ദൂരം മാത്രം. ഇന്ന് നടന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയതോടെ നാളെ നടക്കുന്ന ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മെല്‍ബണില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും ത്രസിപ്പിക്കുന്ന പോരാട്ടത്തിന് കളമൊരുങ്ങും.

ഈ ലോകകപ്പില്‍ ഒക്ടോബർ 23ന് മെല്‍ബണില്‍ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വന്നപ്പോൾ കളത്തിനകത്തും പുറത്തും സമ്മർദ്ദവും ആവേശവും ഇരമ്പിക്കയറി. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസിക മത്സരത്തിൽ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്ത് തുണച്ചപ്പോൾ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ അനശ്വര വിജയം.

തോല്‍വിക്ക് കാരണം ബാബറും റിസ്വാനും; പാക് ഓപ്പണര്‍മാരെ വാനോളം പുകഴ്ത്തി കെയ്ന്‍ വില്യംസണ്‍

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ് ഫൈനല്‍ കളിച്ചത്. ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ മിസ്ബ് ഉള്‍ ഹഖിന്‍റെ സ്കൂപ്പ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ മലയാളി താരം ശ്രീശാന്ത് കൈയിലൊതുക്കിയാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ഇതിനുശേഷം ഐസിസി ടൂര്‍ണമെന്‍റുകളില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ വന്നത് 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. ഇന്ന് മുഹമ്മദ് ആമിറിന്‍റെ പേസ് മികവില്‍ പാക്കിസ്ഥാന്‍ ജേതാക്കളായി.

1992 ലെ ഏകദിന ലോകപ്പിനെ അനുസ്മരിപ്പിച്ച് പാക് കുതിപ്പ്; ഫൈനലില്‍ എതിരാളികളായി ഇന്ത്യയോ ഇംഗ്ലണ്ടോ

ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെലെത്തിയാല്‍ മെല്‍ബണിലെ ഒരുലക്ഷത്തോളം വരുന്ന കാണികളുടെ പിന്തുണയും കിരീടപ്പോരില്‍ നിര്‍ണായകമാവും. എല്ലാവരും കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിനാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ഷെയ്ന്‍ വാട്സണ്‍ പറയുന്നു. ഓസ്ട്രേലിയ-ന്യൂസലന്‍ഡ് മത്സരത്തിന്‍റെ കമന്‍ററി ചുമതല ഉണ്ടായിരുന്നതിനാല്‍ സൂപ്പര്‍ 12വില്‍ ഇന്ത്യ-പാക് പോരാട്ടം നഷ്ടമായ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് വാട്സണ്‍ പറയുന്നു.

എന്തായാലും നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കുക എന്ന ആദ്യ കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതില്‍ വിജയിച്ചാല്‍ പിന്നെ ക്രിക്കറ്റ് ലോകം എക്കാലവും കാത്തിരിക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പ് തുടങ്ങാം. അതും മെല്‍ബണിലെ ഒരു ലക്ഷത്തോളം കാണികള്‍ക്ക് മുന്നില്‍.

Follow Us:
Download App:
  • android
  • ios