ടി20 ലോകകപ്പിന് നാളെ തുടക്കം. ആദ്യം മത്സരത്തില്‍ പാക്കിസ്ഥാൻ നെതര്‍ലൻഡ്‌സിനെ നേരിടും. ഇന്ത്യയുടെ എതിരാളികള്‍ യുഎസ്എ

കുട്ടിക്രിക്കറ്റിന്റെ വിശ്വകിരീടപ്പോരിന് തുടക്കമാകുന്നു. ക്രിക്കറ്റ് ആരാധകരെ ഇനി കാത്തിരിക്കുന്നത് ട്വന്റി 20 ആവേശത്തിന് നാളുകള്‍, 29 ദിവസങ്ങള്‍, ഒരു കിരീടം, 20 ടീമുകള്‍. മൈതാനവും ഗ്യാലറിയും തെരുവോരങ്ങളും ഒഴിയാത്ത രാവുകള്‍.

Add Asianetnews as a Preferred SourcegooglePreferred

ചാമ്പ്യൻപട്ടം പ്രതിരോധിച്ച് ചരിത്രം തിരുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോയെന്നതാണ് ഏറ്റവും ആകാംഷ നിറഞ്ഞ ചോദ്യം. ലോകകപ്പില്‍ ഇന്നേ വരെ ഒരു ടീമിനും കിരീടം നിലനിര്‍ത്താനായിട്ടില്ല. അഭിഷേക് ശ‍ര്‍മ - ഇഷാൻ കിഷൻ കൂട്ടുകെട്ടിനെ പിടിച്ചുകെട്ടാൻ ആർക്ക് കഴിയും. അണ്‍ബീറ്റബിള്‍ ഫോഴ്‌സാകാൻ സൂര്യകുമാ‍ര്‍ യാദവിന്റെ നീലപ്പട.

ബാര്‍ബഡോസിലെ മുറിവുണക്കി ആദ്യ ലോകകപ്പ് നേടാൻ എയ്‌ഡൻ മാര്‍ക്രത്തിന്റെ ദക്ഷിണാഫ്രിക്ക. ആദ്യ ലോകകപ്പില്‍ സിക്‌സർ മഴ പെയ്യിക്കാൻ പ്രോട്ടിയാസിനായി ബേബി എബിഡിയും.

വെല്ലുവിളി ഉയ‍ര്‍ത്താൻ യുവത്വവും പരിചയസമ്പന്നരും നിറഞ്ഞ നിരയുമായി ഓസ്ട്രേലിയയും ന്യൂസിലൻഡും ഇംഗ്ലണ്ടും. പ്രതാപം വീണ്ടെടുക്കാൻ വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും പാക്കിസ്ഥാനും. വിവാദങ്ങള്‍ മറികടന്ന് കുതിക്കാൻ പാക്കിസ്ഥാന് കഴിയുമോയെന്നും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു. അതോ നാടകീയ നീക്കങ്ങള്‍ തുടരുമോ.

അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കാൻ അഫ്ഗാനിസ്ഥാനും അയര്‍ലൻഡും സിംബാബ്‌വെയുമുണ്ട്. അട്ടിമറികള്‍ ആവർത്തിക്കാൻ അമേരിക്കയും. കന്നി ലോകകപ്പിന് ഇറ്റലിയും. ബംഗ്ലാദേശിന്റെ സ്ഥാനത്ത് ലോകകപ്പിനെത്തുന്ന സ്കോട്ട്ലൻഡിന് ചലനം സൃഷ്ടിക്കാനായാല്‍ യാത്രയുടെ തിളക്കം വർധിപ്പിക്കാനുമാകും. ആവേശം അലതല്ലുമെന്ന് ഉറപ്പ്.

കുട്ടിക്രിക്കറ്റ് പോരിന്റെ ആവേശത്തിനൊപ്പം രാജ്യം സഞ്ചരിക്കുമ്പോള്‍ കൂടെ ഏഷ്യനെറ്റ് ന്യൂസും. മത്സരഫലങ്ങള്‍, അവലോകനങ്ങള്‍, അഭിമുഖങ്ങള്‍, വീഡിയോകള്‍ ഉള്‍പ്പെടെ ടൂർണമെന്റിന്റെ സമഗ്ര കവറേജ് നിങ്ങളുടെ വിരല്‍ തുമ്പില്‍.