ഈ ലോകകപ്പിലും (T20 World Cup) മോശമല്ലാത്ത പ്രകടനമായിരുന്നു താരത്തിന്റേത്. എന്നാല്‍ ന്യൂസലന്‍ഡിനെതിരായ (New Zealand) ഫൈനലില്‍ താരത്തിന് പിഴച്ചു. 

ദുബായ്: ഓസ്‌ട്രേലിയയുടെ (Australia) മികച്ച ബൗളര്‍മാരില്‍ ഒരാളാണ് മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc). മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാണിക്കുന്ന താരം. പേസും സ്വിങും എതിര്‍ ബാറ്റ്‌സ്മാന്മാരെ പേടിപെടുത്തും. അതുപോരാത്തതിന് യോര്‍ക്കറുകളും കൈമുതാലാണ്. ഈ ലോകകപ്പിലും (T20 World Cup) മോശമല്ലാത്ത പ്രകടനമായിരുന്നു താരത്തിന്റേത്. എന്നാല്‍ ന്യൂസലന്‍ഡിനെതിരായ (New Zealand) ഫൈനലില്‍ താരത്തിന് പിഴച്ചു. തിരികെ നാട്ടിലേക്ക് മടങ്ങുന്നത് മോശം കരിയറിലെ മോശം റെക്കോഡുമായി.

Add Asianetnews as a Preferred SourcegooglePreferred

കിവീസിനെ നാല് ഓവറില്‍ 60 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും താരത്തിന് വീഴ്ത്താന്‍ സാധിച്ചില്ല. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (Kane Williamson) സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ അടിച്ചെടുത്തത് 22 റണ്‍സാണ്. ഇതില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ഓസ്‌ട്രേലിയുടെ ടി20 ജേഴ്‌സിയില്‍ നാല് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് സ്റ്റാര്‍ക്ക്. 

ഇക്കാര്യത്തില്‍ രണ്ടാമതാണ് സ്റ്റാര്‍ക്ക്. ആന്‍ഡ്രൂ ടൈയാണ് ഒന്നാമത്. 2018ല്‍ ന്യൂസിലന്‍ഡിനെതിരെ 64 റണ്‍സാണ് ടൈ വഴങ്ങിയത്. 59 റണ്‍സ് വഴങ്ങിയിട്ടുള്ള കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്നാമതാണ്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിലായിരുന്നു ഇത്.

സ്റ്റാര്‍ക്ക് റണ്‍സ് വഴങ്ങിയെങ്കിലും ഓസ്‌ട്രേലിയ അനായാസം ജയിക്കുകയായിരുന്നു. 173 റണ്‍സ് വിജയലക്ഷ്യം അനായാസം പിന്തുടര്‍ന്ന ഓസീസ് 18.5 ഓവറില്‍ മത്സരം വരുതിയിലാക്കി. 

എട്ട് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ പുറത്താവാതെ 77), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 53) എന്നിവരാണ് വിജയശില്‍പികള്‍.