ഇന്ത്യ ഫൈനലിലെത്തണം, എന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാനാവൂവെന്ന് അക്തര്‍
വ്യക്തിപരമായി ഇന്ത്യ ഫൈനലിലെത്തണമെന്നാണ് എന്‍റെ ആഗ്രഹം. കാരണം അങ്ങനെ സംഭിവച്ചാലെ പാക്കിസ്ഥാൻ വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കാനാവൂ എന്നും അക്തര്‍ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലുണ്ടായാല്‍ അത് ക്രിക്കറ്റിനും ലോകകപ്പിനും തന്നെ വലിയ കാര്യമാണെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ദുബായ്: ടി20 ലോകകപ്പില്‍9T20 World Cup) സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ് ഇന്ത്യന്‍ ടീം(Team India). സൂപ്പര്‍ 12ലെ(Super 12) ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും(Pakistan) ന്യൂസിലന്‍ഡിനോടും(New Zealand) തോറ്റതാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്. നാളെ നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ ഇന്ത്യ നമീബിയയെ വമ്പന്‍ മാര്‍ജിനില്‍ കീഴടക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതയുള്ളു.
ഇതിനിടെ ഇന്ത്യ ഫൈനലിലെത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് തുറന്നുപറയുകയാണ് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar). വ്യക്തിപരമായി ഇന്ത്യ ഫൈനലിലെത്തണമെന്നാണ് എന്‍റെ ആഗ്രഹം. കാരണം അങ്ങനെ സംഭിവച്ചാലെ പാക്കിസ്ഥാൻ വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കാനാവൂ എന്നും അക്തര്‍ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലുണ്ടായാല്‍ അത് ക്രിക്കറ്റിനും ലോകകപ്പിനും തന്നെ വലിയ കാര്യമാണെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് അവസാനിച്ചുവെന്ന് പറയുന്നത് തെറ്റാണ്. ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് ഞാന്‍ ആദ്യം മുതലെ എല്ലാവരോടും പറയുന്നതാണ്. ആദ്യ രണ്ട് മത്സരങ്ങലിലെ തോല്‍വിയോടെ അവരുടെ ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ടീമിനോട് എനിക്ക് പറയാനുള്ളത്, ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കരുത്. അവസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി സെമിയിലെത്താനാണ് അവര്‍ ശ്രമിക്കേണ്ടത്.
പിന്നെ എനിക്ക് പറയാനുള്ളത് എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഒറ്റത്തവണ മത്സരിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്ക് ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടിക്കൂടാ. അതിനിയും സംഭംവിക്കാം. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ ഇന്ത്യ പതറിയെങ്കിലും അവരുടെ സാധ്യതകള്‍ പൂര്‍ണമായും അവശേഷിച്ചിട്ടില്ലെന്ന് അവരിപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ന്യൂസിലന്‍ഡ് തോറ്റാല്‍ അത് ഒരുപാട് ഉഹോപാഹങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്. ഇന്ത്യയുടെ വിധി തീരുമാനിക്കേണ്ടത് ന്യൂസിലന്‍ഡാണ്. എന്നാല്‍ ന്യൂസിലന്‍ഡ് തോറ്റാല്‍ ഒരുപാട് ചോദ്യങ്ങളുയരും.അത് മറ്റൊരു ട്രെന്‍ഡിംഗ് വിഷയമായി മാറിയേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനെക്കുറിച്ചൊന്നും വിശദീകരിച്ച് കൂടുതല്‍ വിവാദങ്ങളുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എന്തായാലും ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെക്കാള്‍ മികച്ച ടീമാണ്. അവര്‍ നന്നായി കളിക്കാതിരിക്കുകയും തോല്‍ക്കുകയും ചെയ്താല്‍, അത് വലിയ പ്രശ്നമാകും. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. അതും നമ്മള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അക്തര്‍ പറഞ്ഞു.