ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ച പിച്ചല്ല ചെന്നൈയിലേതെന്നൈായിരുന്നു മാര്‍ക് വോയുടെ അഭിപ്രായം. എന്നാല്‍ ഷെയ്ന്‍ വോണിന്റെ വാക്കുകള്‍ ഇന്ത്യക്ക് അനുകൂലമായിരുന്നു.

ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ തുടക്കം മുതല്‍ പിച്ചിനെ കുറിച്ചുള്ള വിവാദങ്ങള്‍ പുകയുന്നുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, മുന്‍ ഓസീസ് താരം മാര്‍ക് വോ എന്നിവരെല്ലാം പിച്ചിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ച പിച്ചല്ല ചെന്നൈയിലേതെന്നൈായിരുന്നു മാര്‍ക് വോയുടെ അഭിപ്രായം. എന്നാല്‍ ഷെയ്ന്‍ വോണിന്റെ വാക്കുകള്‍ ഇന്ത്യക്ക് അനുകൂലമായിരുന്നു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരേക്കാള്‍ ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യന്‍ ആരാധകരെ വിഷമത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വിക്കറ്റ് മോശമാണെന്ന് ഐസിസി പരിശോധിച്ച് കണ്ടെത്തിയാല്‍ ഇന്ത്യ കുഴങ്ങും. ഐസിസി നിയമം അനുസരിച്ച് ഇന്ത്യക്ക് മൂന്ന് പോയിന്റുകള്‍ നഷ്ടമാവും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ ഇത് തിരിച്ചടിയായേക്കും. 

നിലവില്‍ 69.7 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിന്റ് നഷ്ടമായാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ തുലാസിലാവും. പിച്ചില്‍ അപകടകരമായി ഒന്നുമില്ലെന്ന് സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് 24 മുതല്‍ 28 വരെ അഹമ്മദാബാദില്‍ നടക്കും.