ചില പന്തുകളില്‍ എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഷോർട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്നം എനിക്ക് ഒരിക്കലും പരിഹരിക്കാനാവില്ലെന്ന പരിഹാസം പക്ഷെ എന്നെ വല്ലാതെ ചൊടിപ്പിച്ചു .

മുംബൈ: കരിയറിലെ വലിയ മാറ്റത്തെക്കുറിച്ച് മനസുതുറന്ന് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ തുടർ വിജയങ്ങളിലേക്ക് നയിക്കുന്ന നായകന്‍ ശ്രേയസ് അയ്യർ. തന്നെ തളർത്താൻ ശ്രമിച്ചവരുടെ പരിഹാസങ്ങളാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രേയസ് പറഞ്ഞു. വർഷങ്ങളായി ശ്രേയസ് അയ്യർ നേരിടുന്ന പ്രധാന വിമർശനമായിരുന്നു ബൗൺസറുകൾ നേരിടാനുള്ള ബലഹീനത. എന്നാൽ ഇത്തവണ ലോകത്തെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയെ പോലും സിക്‌സറിന് പറത്തിയാണ് അയ്യർ അതിന് മറുപടി നൽകിയത്.

ചില പന്തുകളില്‍ എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഷോർട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്നം എനിക്ക് ഒരിക്കലും പരിഹരിക്കാനാവില്ലെന്ന പരിഹാസം പക്ഷെ എന്നെ വല്ലാതെ ചൊടിപ്പിച്ചു. കാരണം അസാധ്യമെന്ന് കേൾക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ അത് പറഞ്ഞവർക്ക് തെറ്റിയെന്ന് തെളിയിക്കണമെന്ന് ഞാൻ ഉറപ്പിച്ചു. അതിനായി കഠിനമായി പരിശ്രമിച്ചു. മുൻപ് ഷോർട്ട് ബോളുകളിൽ ഡിഫൻഡ് ചെയ്യാനോ സിംഗിളെടുക്കാനോ ആയിരുന്നു ഞാന്‍ ശ്രമിച്ചിരുന്നത്. എന്നാലിപ്പോൾ എന്‍റെ സോണിൽ പന്ത് വന്നാൽ സിക്‌സറിന് തൂക്കും- അയ്യർ പറഞ്ഞു.

നടുവിനേറ്റ പരിക്കിന് ശേഷം ശ്രേയസ് അയ്യർ പഴയതുപോലെ ബാറ്റ് ചെയ്യില്ലെന്ന് പറഞ്ഞവർക്കും അദ്ദേഹം മറുപടി നൽകി. പരിക്കിന് ശേഷം മാനസികമായി എങ്ങനെ തിരിച്ചുവരുന്നു എന്നതാണ് പ്രധാനമെന്നും, അനാവശ്യമായ വിമർശനങ്ങൾ അവഗണിക്കാൻ താൻ പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ബാറ്റിംഗിലെ സ്ഥിരത നിലനിർത്താൻ ഒരു പരിശീലന സെഷനിൽ ഏകദേശം 50 ഓവർ ബാറ്റ് ചെയ്യുകയും 300-ലധികം പന്തുകൾ നേരിടുകയും ചെയ്യുന്നുണ്ടെന്ന് ശ്രേയസ് പറഞ്ഞു. ഒരേ പാറ്റേണിലല്ല പരിശീലനം നടത്തുന്നത്. സൈഡ് ആം ത്രോകൾക്ക് പകരം യഥാർത്ഥ ബൗളർമാരെ നേരിട്ടാണ് താളം കണ്ടെത്തുന്നത്. വിരാട് കോലി, രോഹിത് ശർമ്മ, എബി ഡി വില്ലിയേഴ്‌സ് എന്നിവരുടെ ബാറ്റിംഗിലെ താളം ശ്രദ്ധിക്കുകയും അത് സ്വന്തം ശൈലിയിൽ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രവീൺ ആംറെ, അഭിഷേക് നായർ എന്നീ പരിശീലകരുടെ പിന്തുണയും തന്‍റെ വളർച്ചയിൽ വലുതാണെന്ന് ശ്രേയസ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക