നിശ്ചിത ഓവറുകളിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിനൊടുവില്‍ ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളുമായി കൈയാങ്കളി്ക്ക് ഇടയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദംബുള്ളയിലെ രൺഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ സൂപ്പർ ഓവർ നാടകീയതയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഉന്തും തള്ളും ഉണ്ടായത്. സൂപ്പര്‍ ഓവര്‍ വിജയത്തിനുശേഷം ലങ്കൻ കളിക്കാരുടെ അതിരുവിട്ട സ്ലെഡ്ജിങ്ങാണ് ശാന്തനായ വൈഭവിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിശ്ചിത ഓവറുകളിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കൻ പട 18 റൺസ് അടിച്ചുകൂട്ടി. 19 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സൂര്യാൻഷ് ഷെഡ്ഗെയാണ് ആദ്യ മൂന്ന് പന്തുകൾ നേരിട്ടത്. അവസാന മൂന്ന് പന്തിൽ ഇന്ത്യക്ക് ജയിക്കാൻ 14 റൺസ് വേണമെന്ന അവസ്ഥയിലാണ് വൈഭവ് സൂര്യവംശി സ്ട്രൈക്കിലെത്തുന്നത്.
ലങ്കൻ പേസർ കുഗദാസ് മതുലന്‍റെ നാലാം പന്ത് യോർക്കറായപ്പോള്‍ വൈഭവിന് രണ്ട് റൺസ് മാത്രമേ എടുക്കാനായുള്ളൂ. അഞ്ചാം പന്തില്‍ വൈഭവ് ബൗണ്ടറി നേടി. ഇതോടെ അവസാന പന്തിൽ ജയിക്കാൻ എട്ട് റൺസ് വേണമെന്ന നിലയിലായി. മതുലൻ എറിഞ്ഞ വൈഡ് യോർക്കറായ അവസാന പന്തില്‍ വൈഭവിന് റണ്ണെടുക്കാനായില്ല.ഇതിന് പിന്നാലെ ശ്രീലങ്കൻ ടീം ഇന്ത്യൻ താരങ്ങള്‍ക്കരികിലെത്തി വിജയാഘോഷം നടത്തി.
ഇതിനിടെ ലങ്കൻ കളിക്കാർ വൈഭവിനെയും ഷെഡ്ഗെയെയും ലക്ഷ്യമിട്ട് തുടർച്ചയായി സ്ലെഡ്ജ് ചെയ്യാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെച്ച വീഡിയോയിൽ, കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ ബാറ്റർമാരെ ലങ്കൻ താരങ്ങൾ പിന്തുടർന്ന് പ്രകോപിപ്പിക്കുന്നത് വ്യക്തമാണ്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, രാജസ്ഥാൻ റോയൽസ് താരമായ വൈഭവിനോട് ലങ്കൻ താരങ്ങൾ 'ഇത് നിന്‍റെ ഐപിഎൽ അല്ല" എന്ന് പറഞ്ഞ് പരിഹസിച്ചതാണ് തല്ലിന്‍റെ വക്കോളമെത്തിയത്. കഴിഞ്ഞ വർഷത്തെ അണ്ടർ-19 ഏഷ്യാ കപ്പിൽ പാകിസ്ഥാൻ താരങ്ങളും വൈഭവിനെതിരെ ഇതേ വാക്കുകൾ ഉപയോഗിച്ചിരുന്നു. തുടക്കത്തിൽ പ്രതികരിക്കാതെ മുന്നോട്ട് നടന്ന വൈഭവ്, ലങ്കൻ താരങ്ങളുടെ പരിഹാസം അതിരുവിട്ടതോടെ നിയന്ത്രണം വിട്ട് ഒരു ശ്രീലങ്കൻ കളിക്കാരനെ പിടിച്ച് തള്ളുകയായിരുന്നു. ഉടൻ തന്നെ മറ്റ് കളിക്കാരും അമ്പയർമാരും ഇടപെട്ടാണ് വൈഭവിനെ അവിടെനിന്നും മാറ്റിയത്.
