അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് വേദികളിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക. ഇതില്‍ അഹമ്മദാബാദില്‍ മാത്രമാണ് ഇന്ത്യ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുക.

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് വേദിയാവാന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടിയത്.

അഹമ്മദാബാദ്, നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലഖ്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ബെംഗളൂരു, ധർമ്മശാല, ചെന്നൈ എന്നിവയാണ് ലോകകപ്പ് വേദികളായി ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് വേദികളിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക. ഇതില്‍ അഹമ്മദാബാദില്‍ മാത്രമാണ് ഇന്ത്യ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുക.

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാവും വേദിയാവുക. ഈ വര്‍ഷം ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകകപ്പ് തുടങ്ങുക. ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാവും വേദിയാവുക. സുരക്ഷാ കാരമങ്ങളാല്‍ പാക്കിസ്ഥാന്‍ ടീമിന്‍റെ ഭൂരിഭാഗം മത്സരങ്ങള്‍ക്കും ചെന്നൈയും ബെംഗളൂരുവുമാകും വേദിയാവുകയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയിച്ചാല്‍ ഒന്നാമത്; തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; രാജസ്ഥാന്‍ ഇന്ന് ഗുജറാത്തിനെതിരെ

ബംഗ്ലാദേശിന്‍റെ മത്സരങ്ങളില്‍ ഭൂരിഭാഗവും കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമായിരിക്കും നടക്കുക. മണ്‍സൂണ്‍ സീസണ്‍ കണക്കിലെടുത്ത് തെക്കേ ഇന്ത്യയിലെ മത്സരങ്ങള്‍ നവംബര്‍ ആദ്യവാരത്തിന് മുമ്പ് പൂര്‍ത്തിയാകുന്ന രീതിയിലാണ് ബിസിസിഐ മത്സരക്രമം തയാറാക്കുന്നത്. ഇന്ത്യന്‍ ടീം മാനേജ്മെന്‍റുമായി കൂടിയാലോച്ചിച്ച ശേഷമാണ് ഇന്ത്യന്‍ ടീമിന്‍റെ മത്സരക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുക എന്നാണ് സൂചന. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചുകളിലാവണമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

ഐപിഎല്‍ പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിന‍റെ വേദികളും മത്സരക്രമവും ബിസിസിഐ ഔദ്യോഗികമായി പുറത്തുവിടും. ലോകകപ്പിനോട് അനുബന്ധിച്ച് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായിയ 500 കോടി രൂപ ബിസിസിഐ നീക്കിവെച്ചിട്ടുണ്ട്.