ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ആരെത്തും, സഞ്ജുവോ റിഷഭ് പന്തോ?; തുറന്നു പറഞ്ഞ് വിന്‍ഡീസ് ഇതിഹാസം
ലോകകപ്പ് ടീമില്‍ സഞ്ജുവും റിഷഭ് പന്തും വേണമെന്ന് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡുവും അഭിപ്രായപ്പെട്ടു.
ഹൈദരാബാദ്: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും വേണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ലോകകപ്പ് ടീമില്‍ സഞ്ജുവോ റിഷഭ് പന്തോ എന്ന ചോദ്യമുദിക്കുന്നില്ലെന്നും രണ്ടുപേരെയും ഉള്‍പ്പെടുത്താവുന്നതാണെന്നും ലാറ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.
ടി20 ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തില്‍ മുന്‍നിരയിലുള്ളത് ഇപ്പോള്‍ സഞ്ജുവും റിഷഭ് പന്തുമാണ്. എനിക്ക് തോന്നുന്നത് രണ്ടുപേരെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ്. കാരണം ബാറ്റിംഗില്‍ ഇരുവരും മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയത്. അസാമാന്യ പ്രതിഭയുള്ള സഞ്ജുവിന്‍റെ ടൈമിംഗ് അപാരമാണ്. റിഷഭ് പന്താകട്ടെ വര്‍ഷങ്ങളായി ഇന്ത്യക്കായി കളിക്കുന്ന താരവുമാണ്. അപകടത്തില്‍ പരിക്കേറ്റ് തിരിച്ചുവന്നശേഷം റിഷഭ് പന്തും ഫോമിലാണ്. എന്നെ സംബന്ധിച്ച് അവര്‍ രണ്ടുപേരുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തില്‍ ഇപ്പോള്‍ മുന്നിലുള്ളത്.
ലോകകപ്പ് ടീമില്‍ സഞ്ജുവും റിഷഭ് പന്തും വേണമെന്ന് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡുവും അഭിപ്രായപ്പെട്ടു. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ രണ്ടുപേര്‍ക്കും കഴിയും. നിലവിലെ ഫോമും രണ്ട് പേര്‍ക്കും അനുകൂല ഘടകമാണെന്നും പ്രത്യേകിച്ച സഞ്ജുവിന് ഓപ്പണിംഗ് മുതല്‍ ഏത് സ്ഥാനത്തും കളിക്കാനാവുമെന്നും അംബാട്ടി റായുഡു വ്യക്തമാക്കി.
പോയന്‍റ് ടേബിളില്‍ അഞ്ച് കളികളില്‍ ഒരു മത്സരം മാത്രം ജയിച്ച ഡല്‍ഹി അവസാന സ്ഥാനത്താണെങ്കിലും റിഷഭ് പന്ത് രണ്ട് അതിവേഗ അര്‍ധസെഞ്ചുറികളുമായി ബാറ്റിംഗില്‍ തിളങ്ങിയിരുന്ന. ചെന്നൈക്കെതിരെ 32 പന്തില്‍ 51 റണ്‍സടിച്ച പന്ത് കൊല്‍ക്കത്തക്കെതിരെ 25 പന്തില്‍ 55 റണ്‍സടിച്ചു. അതേസമയം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുള്ള സഞ്ജു നാലു കളികളില്‍ രണ്ട് അര്‍ധസെഞ്ചുറികളടക്കം 178 റണ്‍സ് നേടി. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക