ഒരോവറിൽ ജയിക്കാന്‍ 10 റണ്‍സ്, ആരെ ബൗള്‍ ചെയ്യാൻ വിളിക്കും; ബുമ്രയോ നസീം ഷായോ; മറുപടി നല്കി ബാബര്‍ അസം
നസീം ഷായുടെ പ്രകടനത്തെയും പരിക്കില്‍ നിന്ന് അദ്ദേഹം തിരിച്ചെത്തിയതിനെയും ബാബര്‍ അഭിനന്ദിക്കുകയും ചെയ്തു.
കറാച്ചി: ടി20 ക്രിക്കറ്റായാലും ടെസ്റ്റ് ക്രിക്കറ്റായാലും ഏകദിന ക്രിക്കറ്റ് ആയാലും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പന്തുകളെ ഭയക്കാത്ത ബാറ്റര്‍മാര്‍ ലോക ക്രിക്കറ്റിലുണ്ടാവില്ല. ടി20 ക്രിക്കറ്റിലെ മികച്ച ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റ് കൂടിയായ ബുമ്ര മാര്‍ച്ചില്‍ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും മികവ് കാട്ടിയിരുന്നു.
എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ജയിക്കാന്‍ അവസാന ഓവറില്‍ 10 റണ്‍സ് വേണം, രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്, ജസ്പ്രീത് ബുമ്രയും പാക് പേസറായ നസീം ഷായും, ഇവരിലാരെ ബൗള്‍ ചെയ്യാന്‍ വിളിക്കുമെന്ന് പാകിസ്ഥാന് നായകനായി തിരിച്ചെത്തിയ ബാബര്‍ അസമിനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം വ്യത്യസ്തമായിരുന്നു. താന്‍ നസീം ഷായെ ആണ് ബൗള്‍ ചെയ്യാന്‍ വിളിക്കുകയെന്ന് ബാബര്‍ ഒരു പാക് പോഡ്കാസ്റ്റില്‍ പറഞ്ഞു.
'ടി20 ലോകകപ്പില്‍ അവന് മുഹമ്മദ് ഷമിയുടെ പകരക്കാരനാവട്ടെ', മായങ്ക് യാദവിനെക്കുറിച്ച് മുന്‍ സെലക്ടര്‍
നസീം ഷായുടെ പ്രകടനത്തെയും പരിക്കില്‍ നിന്ന് അദ്ദേഹം തിരിച്ചെത്തിയതിനെയും ബാബര്‍ അഭിനന്ദിക്കുകയും ചെയ്തു. നസീം ഷാ ആസാമാന്യ പ്രതിഭയുള്ള ബൗളറാണെന്നും ഇത്തരം ബൗളര്‍മാരെ അധികമൊന്നും പാക് ക്രിക്കറ്റില്‍ എപ്പോഴും കാണാനാവില്ലെന്നും ബാബര്‍ വ്യക്തമാക്കി. നസീമിനെപ്പോലെ തന്നെ പ്രതിഭയുള്ള താരമാണ് ഷഹീന് അഫ്രീദിയും. ക്ലാസ് ബൗളറായ ഷഹീനെപ്പോലെ നസീം ഷായും വളരുമെന്നാണ് താന്‍ കരുതുന്നതെന്നും ബാബര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെമിയില്‍ പോലും എത്താതെ പുറത്തായതിന് പിന്നാലെ ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. ടി20 ടമിനെ ഷഹീന് അഫ്രീദിയും ടെസ്റ്റ് ടീമിനെ ഷാന്‍ മാസൂദുമായിരുന്നു പിന്നീട് നയിച്ചത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ഷഹീന് അഫ്രീദിയെ മാറ്റി ടി20 ടീമിന്റെ നായകസ്ഥാനത്ത് വീണ്ടും ബാബറിനെ സെലക്ടര്‍മാര്‍ കൊണ്ടുവന്നു. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും ബാബറാവും പാകിസ്ഥാനെ നയിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക