ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ എക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. അക്കൗണ്ട് തുറക്കും മുമ്പെ അഭിമന്യു ഈശ്വരനെ(0) പുറത്താക്കിയ ഷെപ്പോ മൊറേക്കിയാണ് ഇന്ത്യ എയെ ഞെട്ടിച്ചത്.
ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സോടെ ക്യാപ്റ്റൻ റിഷഭ് പന്തും 19 റണ്‍സുമായി ധ്രുവ് ജുറെലും ക്രീസില്‍. കെ എല്‍ രാഹുല്‍, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എക്ക് നഷ്ടമായത്.
തുടക്കത്തിലെ തകര്‍ച്ച
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ എക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. അക്കൗണ്ട് തുറക്കും മുമ്പെ അഭിമന്യു ഈശ്വരനെ(0) പുറത്താക്കിയ ഷെപ്പോ മൊറേക്കിയാണ് ഇന്ത്യ എയെ ഞെട്ടിച്ചത്. സായ് സുദര്‍ശനും കെ എല്‍ രാഹുലും ചേര്‍ന്ന് നല്ല തുടക്കമിട്ട് പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 37ല്‍ നില്‍ക്കെ രാഹുലിനെ(19) ടിയാന്‍ വാന്‍ വൂറന്‍ വീഴ്ത്തി. തൊട്ടുപിന്നാലെ സായ് സുദര്‍ശനെ(17) പ്രനെലാന്‍ സുബ്രായന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ദേവ്ദത്ത് പടിക്കലിനെ(5) കൂടി വീഴ്ത്തിയ വൂറന്‍ ഇന്ത്യയെ 59-4ലേക്ക് തള്ളിയിട്ടു. പിന്നീട് റിഷഭ് പന്ത്-ധ്രുവ് ജുറെല്‍ സഖ്യമാണ് ഇന്ത്യ എയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ദക്ഷിണാഫ്രിക്ക എക്കായി വൂറന്‍ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, ഖലീല്‍ അഹമ്മദ്, കളിയിലെ താരമായ തനുഷ് കൊടിയാന്‍, അന്‍ഷുല്‍ കാംബോജ്, മാനവ് സുതാര്‍, ഗുര്‍നൂര്‍ ബ്രാര്‍, ആയുഷ് മാത്രെ എന്നിവര്‍ പുറത്തായപ്പോള്‍ ഓപ്പണറായി കെഎല്‍ രാഹുല്‍ ഹര്‍ഷ് ദുബെ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ദക്ഷിണാഫ്രിക്കന്‍ എ ടീമില്‍ ടെസ്റ്റ് ടീം നായകന്‍ ടെംബാ ബാവുമയും കളിക്കുന്നുണ്ട്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന ബാവുമ മത്സരപരിചയത്തിനായാണ് എ ടീമിനൊപ്പം ചതുര്‍ദിന ടെസ്റ്റില്‍ കളിക്കുന്നത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ മൂന്ന് വിക്കറ്റിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു.


